സ്വന്തം ലേഖകൻ: മ്യാൻമറിൽ പട്ടാള ഭരണത്തിനെതിരെ തൊഴിലാളി യൂണിയനുകളുടെ ദേശീയ പണിമുടക്ക് ഇന്ന് തുടങ്ങും. ജനാധിപത്യം പുനഃസ്ഥാപിക്കാനാവശ്യപ്പെട്ട് 9 തൊഴിലാളി സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. പ്രധാന നഗരമായ യാങ്കൂണിൽ ഇന്നലെയും സമരക്കാർക്കു നേരെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. വെടിവയ്പുണ്ടായതായും റിപ്പോർട്ടുണ്ട്. ഒട്ടേറെപ്പേർ അറസ്റ്റിലായി.
ഓങ് സാൻ സൂ ചിയുടെ കക്ഷിയായ നാഷനൽ ലീഗ് ഫോർ ഡമോക്രസിയുടെ പ്രവർത്തകൻ പൊലീസ് കസ്റ്റഡിയിൽ മരിച്ചു. മർദനമേറ്റാണു മരണമെന്നു പാർട്ടി ആരോപിച്ചു. പട്ടാള അട്ടിമറി നടന്ന ഫെബ്രുവരി ഒന്നിനുശേഷം എൻഎൽഡി നേതാക്കൾ അടക്കം 1700 ൽ ഏറെപ്പേരെ അറസ്റ്റ് ചെയ്തു തടവിലാക്കിയിട്ടുണ്ട്. പൊലീസ് നടപടിയിൽ 50 പേരെങ്കിലും കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്ര സംഘടന റിപ്പോർട്ട് പറയുന്നു.
അതിനിടെ പട്ടാള ഭരണകൂടത്തിന്റെ ഉത്തരവുകൾ നടപ്പാക്കാൻ വിസമ്മതിച്ച പോലീസുകാർ കുടുംബ സമേതം ഇന്ത്യയിൽ അഭയം തേടുന്നതായി റിപ്പോർട്ട്. ഇവരെ വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട് മ്യാൻമർ ഇന്ത്യക്കു കത്തു നല്കി. എട്ടു പോലീസുകാരും കുടുംബാംഗങ്ങളും അടക്കം മുപ്പതോളം പേരാണ് അതിർത്തി കടന്ന് മിസോറാമിലെത്തിയതെന്നു ചന്പായി ജില്ലയിലെ ഡെപ്യൂട്ടി കമ്മീഷണർ മരിയ സുവാലി റോയിട്ടേഴ്സ് വാർത്താ ഏജൻസിയോടു പറഞ്ഞു.
മ്യാൻമറിലെ ഫലാം ജില്ലാ അധികൃതരാണ് ഇവിരെ വിട്ടുനല്‍കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യയുമായുള്ള സൗഹൃദം നിലനിർത്താൻ ഇതാവശ്യമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശമനുസരിച്ചായിരിക്കും തുടർനടപടികളെന്നു മരിയ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല