സ്വന്തം ലേഖകന്‍: പാക് മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ വിവാദ അഭിമുഖം; ഇംഗ്ലിഷ് പത്രം ഡോണിന് അപ്രഖ്യാപിത വിലക്കെന്ന് റിപ്പോര്‍ട്ടുകള്‍. ബലൂചിസ്ഥാന്‍, സിന്ധ് പ്രവിശ്യകളിലും മിലിട്ടറി കന്റോണ്‍മെന്റുകളിലും പത്രം വിതണം ചെയ്യുന്നതിനു പാക്ക് അധികൃതര്‍ അപ്രഖ്യാപിത നിയന്ത്രണം ഏര്‍പ്പെടുത്തിയിക്കയാണെന്ന് മാധ്യമ നിരീക്ഷണ സംഘടനയായ റിപ്പോര്‍ട്ടേഴ്‌സ് വിതൗട്ട് ബോര്‍ഡേഴ്‌സ് (ആര്‍എസ്എഫ്) ആരോപിച്ചു.
പാക്കിസ്ഥാനില്‍ മാധ്യമ സ്വാതന്ത്യ്രത്തിനു നേര്‍ക്കുള്ള ഏറ്റവുമൊടുവിലത്തെ ആക്രമണമാണിത്. നിയന്ത്രണത്തെ അപലപിക്കുന്നതായും ആര്‍എസ്എഫ് പറഞ്ഞു. ഇക്കഴിഞ്ഞ 12ന് ആണ് അഭിമുഖം പ്രസിദ്ധപ്പെടുത്തിയത്. 15നു പത്രത്തിനു വിലക്കായി. പാക്ക് പട്ടാളത്തിന്റെ അതൃപ്തിയാണു കാരണം.
രാജ്യത്തു ഭീകരര്‍ സക്രിയരാണെന്നും അവരെ അതിര്‍ത്തികടന്നു മുംബൈയില്‍ 150 പേരെ കൊലപ്പെടുത്താന്‍ അനുവദിക്കാമായിരുന്നോ എന്നും ചോദിച്ച നവാസ് ഷരീഫ്, പ്രതികളുടെ വിചാരണ എന്തുകൊണ്ടാണു പൂര്‍ത്തിയാക്കാത്തതെന്നു വിശദീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
രാജ്യത്തെ ഏറ്റവും ഉന്നത മിലിട്ടറി സമിതി – നാഷനല്‍ സെക്യൂരിറ്റി സിവില്‍ കമ്മിറ്റി – ഉള്‍പ്പെടെ ഒട്ടേറെ സംഘടനകളും നേതാക്കളും ഷരീഫിന്റെ പരാമര്‍ശത്തെ വിമര്‍ശിച്ചു. ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുന്നതും നാണംകെടുത്തുന്നതുമാണു പരാമര്‍ശമെന്നു വിമര്‍ശകര്‍ പറഞ്ഞു. ധാര്‍മിക ചട്ടവും കീഴ്‌വഴക്കവും ഡോണ്‍ ലംഘിച്ചിരിക്കയാണെന്നു പാക്കിസ്ഥാന്‍ പ്രസ് കൗണ്‍സില്‍ ചൂണ്ടിക്കാട്ടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല