സ്വന്തം ലേഖകൻ: കുവൈത്തിൽ നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് ‘നീറ്റ്’ പ്രവേശന പരീക്ഷ കേന്ദ്രം അനുവദിപ്പിക്കാൻ മുൻകൈയെടുത്ത അംബാസഡർ സിബി ജോർജിന് അഭിനന്ദന പ്രവാഹം. സമൂഹ മാധ്യമങ്ങളിലൂടെ പ്രവാസി സംഘടനകളും വ്യക്തികളും ഇത് പ്രകടിപ്പിക്കുന്നു. ഇന്ത്യക്ക് പുറത്തെ കുവൈത്തിൽ മാത്രമാണ് പരീക്ഷ കേന്ദ്രമുള്ളത്. ഇത് സാധ്യമാക്കുന്നതിൽ അംബാസഡറുടെ സമയോചിത ഇടപെടൽ നിർണായകമായിട്ടുണ്ട്. നേരത്തെ ഇൗ ആവശ്യം കുവൈത്തിലെ എംബസി ഒാപൺ ഹൗസിൽ ഉന്നയിക്കപ്പെട്ടിരുന്നു.
കുവൈത്തിൽ പരീക്ഷ കേന്ദ്രം അനുവദിച്ചതിനെ ചരിത്രപരം എന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ വിശേഷിപ്പിച്ചത്. ഇത് ശരിയുമാണ്. ഭാവിയിൽ വിവിധ പ്രവേശന പരീക്ഷകളും സർവകലാശാല പരീക്ഷകളും കുവൈത്തിൽ നടത്താൻ ‘നീറ്റ്’ തീരുമാനം സഹായിക്കുമെന്നാണ് പ്രതീക്ഷ. യാത്രാനിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ കുവൈത്തില്‍നിന്ന് പരീക്ഷക്കായി ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നത് വെല്ലുവിളിയായിരുന്നു.
കുവൈത്തിലെ ഇന്ത്യൻ വിദ്യാർഥികളും രക്ഷിതാക്കളും ആഹ്ലാദത്തോടെയാണ് പ്രഖ്യാപനത്തെ വരവേറ്റത്. ആകെ 198 കേന്ദ്രങ്ങളിലാണ് പരീക്ഷ നടത്തുന്നത്. സാമൂഹിക അകലം ഉറപ്പുവരുത്താന്‍ പരീക്ഷ നടക്കുന്ന നഗരങ്ങളുടെ എണ്ണം 155ല്‍ നിന്ന് 198 ആക്കി വര്‍ധിപ്പിക്കുകയായിരുന്നു. അടുത്ത വർഷങ്ങളിൽ മറ്റു ഗൾഫ് രാജ്യങ്ങളിലും പരീക്ഷ കേന്ദ്രം അനുവദിപ്പിക്കാൻ ശ്രമം ഉണ്ടാകും.
മലയാളിയായ സിബി ജോർജ് അംബാസഡറായി ചുമതലയേറ്റതിന് ശേഷം പോസിറ്റീവായ നിരവധി മാറ്റങ്ങൾ എംബസിയുമായി ബന്ധപ്പെട്ട് പ്രകടമാണ്. എല്ലാ മാസവും നടത്തുന്ന ഒാപൺ ഹൗസിലൂടെയും വാട്സാപ് ഹെൽപ് ഡെസ്കിലൂടെയും എംബസി അങ്കണത്തിലെ ഹെൽപ് ഡെസ്കിലൂടെയും ഏത് വിഷയത്തിലും സഹായം തേടാം. പ്രവാസികളുടെ വിവിധ വിഷയങ്ങൾ കുവൈത്ത് അധികൃതരുമായി ചർച്ച ചെയ്യുന്നതിലും ശ്രദ്ധേയമായ പുരോഗതിയുണ്ട്.
കോൺസുലർ സേവനങ്ങനും എളുപ്പമായി. വിവിധയിടങ്ങളിൽ പരാതിപ്പെട്ടികൾ സ്ഥാപിക്കുകയും ലഭിക്കുന്ന പരാതികളിൽ അംബാസറുടെ നേരിട്ടുള്ള മേൽനോട്ടം ഉണ്ടാകുകയും ചെയ്തതോടെ സന്ദർശകരും ഹാപ്പി. സൗജന്യ നിയമസഹായം, ടെലി മെഡിക്കൽ സേവനം, കമ്യൂണിറ്റി വെൽഫെയർ ഫണ്ടിൽനിന്ന് നിരാലംബരായ പ്രവാസികൾക്ക് വിമാന ടിക്കറ്റ് ഉൾപ്പെടെ സഹായം, സംഘടനകളുടെ രജിസ്ട്രേഷൻ പുനഃസ്ഥാപിക്കൽ എന്നിവയും അടുത്ത കാലത്തെ ശ്രദ്ധേയ മാറ്റങ്ങളാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല