1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 17, 2022

സ്വന്തം ലേഖകൻ: സൗദി കിരീടാവകാശിയുടെ നേതൃത്വത്തില്‍ രാജ്യത്തെ വിനോദ സഞ്ചാര കേന്ദ്രമാക്കുകയെന്ന ലക്ഷ്യത്തോടെ വടക്കു പടിഞ്ഞാറന്‍ സൗദിയില്‍ നിര്‍മിക്കുന്ന പുതിയ ടൂറിസം നഗരമായ നിയോം സിറ്റി സൗദി പരമാധികാരത്തിന് പുറത്താണോ? ഇവിടെ സൗദി നിയമങ്ങള്‍ ബാധകമാവില്ലേ? ഇവിടത്തെ പൗരന്‍മാരെ സൗദികളായി പരിഗണിക്കില്ലേ? കഴിഞ്ഞ ഏതാനും ദിവസങ്ങളായി സൗദികള്‍ക്കിടയില്‍ വൈറലായി പ്രചരിക്കുന്ന സംശയങ്ങളാണിത്. ഇതുമായി ബന്ധപ്പെട്ട് നിയോം പദ്ധതി തലവന്‍ ആന്‍ഡ്ര്യൂ മക്ക്എവോയ് യുഎഇയില്‍ നടത്തിയ ഒരു പ്രസ്താവനയാണ് പുതിയ വിവാദത്തിന് തിരി കൊളുത്തിയത്.

ദുബായില്‍ നടന്ന അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ പങ്കെടുക്കാനെത്തിയ നിയോം തലവന്‍ യുഎഇ മാധ്യമത്തിന് നല്‍കിയ അഭിമുഖമാണ് ഇത്തരമൊരു ചര്‍ച്ചയ്ക്ക് കാരണമായത്. നിയോം സിറ്റി സൗദിയുടെ പരമാധികാര പരിധിക്ക് പുറത്താണെന്നും അവിടെ താമസിക്കുന്നവര്‍ സൗദികളല്ല നിയോമികള്‍ എന്നാണ് അറിയപ്പെടുകയെന്നും ആന്‍ഡ്ര്യൂ മക്ക്എവോയ് അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇത് സൗദികള്‍ക്കിടയിലും പുറത്തും വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവയ്ക്കുകയായിരുന്നു. ഇവിടേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികളെ മാത്രമല്ല, ഇവിടെ സ്ഥിര താമസമാക്കാനും ജോലി ചെയ്യാനും ആഗ്രഹിക്കുന്നവരെ കൂടി ആകര്‍ഷിക്കാനാണ് പദ്ധതിയിടുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി.

ഒരു സ്വതന്ത്ര രാജ്യമായി നിയോം മാറുമെന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ഇവിടെ സൗദി അറേബ്യയുടെ നിയമങ്ങളും വ്യവസ്ഥകളും ബാധകമാവില്ലെന്നും ഇവിടെ സ്വന്തമായി നിയമങ്ങളും വ്യവസ്ഥകളും ഉണ്ടാകുമെന്നും അദ്ദേഹം പറയുകയുണ്ടായി. സാമൂഹ്യ മാധ്യമങ്ങളില്‍ ഈ പ്രസ്താവന വൈറലായതോടെ ജനങ്ങള്‍ക്കിടയില്‍ അത് വലിയ പ്രതിഷേധത്തിനും വിമര്‍ശനത്തിനും ഇടവരുത്തുകയും ചെയ്തിരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തി സൗദി ഭരണകൂടം രംഗത്തെത്തിയത്.

ദുബായില്‍ വച്ച് യുഎഇ മാധ്യമത്തിന് നല്‍കിയ പ്രസ്താവന തള്ളിക്കൊണ്ടാണ് സൗദി പ്രസ്സ് ഏജന്‍സി ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചാണ് വാര്‍ത്താ ഏജന്‍സിയുടെ പ്രസ്താവന. നിയോം സിറ്റി പൂര്‍ണമായും സൗദിയുടെ പരമാധികാരത്തിന് കീഴില്‍ തന്നെയായിരിക്കുമെന്ന് പ്രസ്താവന വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന തെറ്റിദ്ധാരണകള്‍ അസ്ഥാനത്താണെന്നും ഏജന്‍സി പ്രസ്താവനയില്‍ പറഞ്ഞു. സൗദിയുടെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന് കീഴില്‍ നടക്കുന്ന സുപ്രധാന പദ്ധതികളില്‍ ഒന്നാണ് നിയോം സിറ്റി പദ്ധതി.

സൗദിയിലെ പ്രത്യേക സാമ്പത്തിക മേഖലയായിട്ടായിരിക്കും നിയോം സിറ്റി പ്രവര്‍ത്തിക്കുക. അതേസമയം, ഇത് പൂര്‍ണമായും സൗദി പരമാധികാരത്തിന് കീഴിലായിരിക്കും. സൗദിയിലെ സാമ്പത്തിക നിയമങ്ങള്‍ തന്നെയായിരിക്കും ഈ സ്‌പെഷ്യല്‍ ഇക്കണോമിക് സോണിലും ബാധകമാവുക. സുരക്ഷ, പ്രതിരോധം, നിയമ വ്യവസ്ഥകള്‍ തുടങ്ങിയവയുടെ കാര്യത്തിലും സൗദി ഭരണകൂടത്തിനു തന്നെയായിരിക്കും പരമാധികാരമെന്നും സൗദി വാര്‍ത്താ ഏജന്‍സി പ്രസ്താവനയില്‍ വ്യക്തമാക്കി. അതേസമയം, പ്രത്യേക സാമ്പത്തിക മേഖലയെന്ന നിലയ്ക്ക് ഇവിടെ പ്രത്യേക സാമ്പത്തിക ഇളവുകളും അതിനനുസൃതമായ നിയമങ്ങളും കൊണ്ടുവരും. ആഗോള തലത്തിലെ ആകര്‍ഷണ കേന്ദ്രങ്ങളിലൊന്നായി നിയോമിനെ മാറ്റിത്തീര്‍ക്കുന്ന വിധത്തിലുള്ള നിയമ നിര്‍മാണങ്ങളും ഭരണ രീതികളും ഇവിടെ നടപ്പിലാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

മൂന്ന് രാജ്യങ്ങളിലായി നീണ്ടു കിടക്കുന്ന 26,500 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്ത് നിര്‍മിക്കുന്ന നിയോം സിറ്റിയുടെ നിര്‍മാണ പ്രവൃത്തികള്‍ 2017ലാണ് ആരംഭിച്ചത്. സൗദിക്കു പുറമെ, ഈജിപ്ത്, ജോര്‍ദാന്‍ എന്നിവയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണിത്. അര ലക്ഷം കോടി ഡോളര്‍ ചെലവിട്ട് ചെങ്കടല്‍ തീരത്ത് സൗദി അറേബ്യ നിര്‍മിക്കുന്ന ഭാവിയുടെ നഗരമായ നിയോമില്‍ 2024 മുതല്‍ താമസക്കാര്‍ എത്തിത്തുടങ്ങുമെന്നാണ് പ്രതീക്ഷ. അടുത്ത പതിറ്റാണ്ടോടെ 20 ലക്ഷം പേരെങ്കിലും നിയോമില്‍ താമസമാക്കും. 2026ഓടെ സ്‌കൈ സ്ലോപ്പ്, മൗണ്ടന്‍ ബൈക്കിംഗ്, വാട്ടര്‍ സ്‌പോര്‍ട്‌സ് സംവിധാനങ്ങള്‍ തുടങ്ങിയവ സജ്ജമാവും. വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒരു പര്‍വത കേന്ദ്രവും നിയോമിലുണ്ട്. ശുദ്ധമായ ഊര്‍ജം മാത്രം ഉപയോഗപ്പെുടുത്തുന്ന സ്മാര്‍ട്ട് സിറ്റിയായിട്ടാണ് നിയോം വിഭാവന ചെയ്തിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.