സ്വന്തം ലേഖകൻ: കോവിഡ് നിയന്ത്രണങ്ങൾക്കെതിരെയും വാക്സിൻ നിർബന്ധമാക്കുന്നതിനെതിരെയും ഓസ്ട്രയയിൽ വൻ പ്രതിഷേധം. ശനിയാഴ്ചയാണ് വിയന്നയിൽ പ്രതിഷേധക്കാർ അണിനിരന്നത്. പുതിയ ലോക്ഡൗൺ നിയന്ത്രണങ്ങൾ ഓസ്ട്രിയൻ സർക്കാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമേ വാക്സിൻ നിർബന്ധമാക്കുമെന്നും അറിയിച്ചിരുന്നു. ഇതിനെതിരെയാണ് പ്രതിഷേധങ്ങൾ അരങ്ങേറിയത്.
വിസിലടിച്ചും ഹോണുകൾ മുഴക്കിയും പ്രതിഷേധക്കാർ ഹോഫ്ബർഗിലെ ഹീറോ സ്വകയറിൽ അണിനിരന്നു. ഇതിന് പുറമേ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലും പ്രതിഷേധമുണ്ടായിരുന്നു. ഫാസിസ്റ്റ് ഏകാധിപത്യ ഭരണം നിർത്തണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
ഏകദേശം 35,000 പേർ പ്രതിഷേധത്തിൽ പങ്കെടുത്തിട്ടുണ്ടെന്നാണ് വിയന്ന പൊലീസ് കണക്കാക്കുന്നത്. എന്നാൽ 10 പേരെ മാത്രമാണ് അറസ്റ്റ് ചെയ്തതെന്നും പൊലീസ് അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിനും നാസി ചിഹ്നങ്ങൾ പ്രദർശിപ്പിച്ചതിനുമാണ് അറസ്റ്റെന്നും പൊലീസ് അറിയിച്ചു.
ഓസ്ട്രിയയുടെ 66 ശതമാനം പേർക്ക് മാത്രമാണ് ഇതുവരെ വാക്സിൻ നൽകിയിട്ടുള്ളത്. അടുത്ത വർഷം ഫെബ്രുവരി ഒന്നിനകം എല്ലാവർക്കും വാക്സിൻ നൽകാനാണ് ഓസ്ട്രിയയുടെ പദ്ധതി.
ഡച്ച് സർക്കാറിന്‍റെ പുതിയ കോവിഡ് നിയന്ത്രണങ്ങൾക്കെതിരെ നെതർലൻഡ്സിൽ തെരുവിലിറങ്ങി ജനം. ഹേഗിൽ പ്രതിഷേധക്കാർ പൊലീസിനു നേരെ കല്ലും പടക്കങ്ങളും എറിഞ്ഞു. റോഡരികിൽ നിർത്തിയിട്ട ബൈക്കുകളും സൈക്കിളുകളും അഗ്നിക്കിരയാക്കി. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു.
അഞ്ചു പൊലീസുകാർക്ക് പരിക്കേറ്റു. ഏഴുപേരെ അറസ്റ്റ് ചെയ്തു. രാജ്യത്തെ മറ്റു നഗരങ്ങളിലും പ്രതിഷേധം ശക്തമാണ്. കോവിഡ് രോഗികളുടെ എണ്ണത്തിൽ ഏറ്റവും ഉയർന്ന പ്രതിദിന വർധനവ് രേഖപ്പെടുത്തിയതോടെ ഡച്ച് സർക്കാർ രാജ്യത്ത് മൂന്നാഴ്ചത്തേക്ക് ലോക്ഡൗൺ നടപ്പാക്കിയിരുന്നു. ഇതാണ് പ്രതിഷേധത്തിന് കാരണം. കൂടാതെ, വാക്സിൻ സ്വീകരിക്കാത്തവരെ പൊതുസ്ഥലങ്ങളിൽ പ്രവേശിപ്പിക്കുന്നത് വിലക്കുന്നതും സർക്കാറിന്‍റെ പരിഗണനയിലാണ്.
മധ്യ നെതർലൻഡ്സിലെ യുഓർക്ക് നഗരത്തിലും ലിംബർഗ് മേഖലയിലും ജനം പ്രതിഷേധവുമായി തെരുവിലിറങ്ങി. രോഷകുലരായ ജനം രണ്ടു ഫുട്ബാൾ മത്സരങ്ങളും തടസ്സപ്പെടുത്തി. അൽകമാറിൽ ഫസ്റ്റ് ഡിവിഷൻ മത്സരവും കിഴക്കൻ നഗരമായ അൽമിലോയിൽ മറ്റൊരു മത്സരവും ഏതാനും സമയം തടസ്സപ്പെടുത്തിയതായി ഡച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
റോട്ടർഡാം നഗരത്തിൽ കോവിഡ് നിയന്ത്രണങ്ങൾക്കെതിരെ തെരുവിലിറങ്ങിയവർക്കുനേരെ വെള്ളിയാഴ്ച പൊലീസ് വെടിയുതിർത്തതിനു പിന്നാലെയാണ് പ്രതിഷേധം ശക്തമായത്. പ്രതിഷേധക്കാരെ മേയർ അക്രമാസക്തിയുള്ളവർ എന്ന് വിളിച്ചതും ജനത്തെ ചൊടിപ്പിച്ചു. ഇവിടെ മാത്രം 51 പേരെയാണ് അറസ്റ്റ് ചെയ്തത്.
യുറോപ്യലെ മറ്റു രാജ്യങ്ങളിലും കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്. ഇവിടങ്ങളിൽ ലോക്ഡൗൺ ഉൾപ്പെടെ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ കോവിഡ് വാക്സിനെതിരെ ഓസ്ട്രേലിയയിലും പ്രതിഷേധം ഉയർന്നു. രാജ്യത്തെ 16 വയസ്സിനു മുകളിലുള്ളവരിൽ 85 ശതമാനവും സ്വമേധയാ രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചവരാണ്.
വാക്സിൻ സ്വീകരിക്കാത്തവരെ പൊതു ഇടങ്ങളിൽനിന്ന് വിലക്കിയിരുന്നു. സ്വാതന്ത്ര്യം ആവശ്യപ്പെട്ടാണ് ആളുകൾ തെരുവിലിറങ്ങിയത്. സിഡ്നി, മെൽബൺ, പെർത്ത് എന്നീ നഗരങ്ങളിലാണ് പ്രധാനമായും പ്രതിഷേധം നടക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല