സ്വന്തം ലേഖകൻ: ബര്‍ലിനിലെ പുതിയ രാജ്യാന്തര വിമാനത്താവളം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഒന്‍പത് വര്‍ഷം വൈകി, സാങ്കേതിക തടസങ്ങളെ ചൊല്ലി ഒന്‍പത് തവണ ഉദ്ഘാടനം മാറ്റി വെച്ചാണ് ഇപ്പോള്‍ ഇത് സാദ്ധ്യമായത്. അമിത ബജറ്റിലും വൈറസ് ബാധിച്ച വിമാന ഗതാഗത പ്രതിസന്ധിയുടെ മധ്യത്തിലുമാണ് പണി പൂര്‍ത്തിയാക്കി രാജ്യത്തിനായി സമര്‍പ്പിച്ചത്. അത്യന്താധുനിക വിമാനത്താവളം ബര്‍ലിന്‍ ബ്രാണ്ടന്‍ബുര്‍ഗ് വില്ലിബ്രാന്റ് എന്ന പേരില്‍ അറിയപ്പെടും.
2006 ലാണ് ഇതിന്റെ പണി തുടങ്ങിയത്. നേരത്തെ നഗരത്തിലുണ്ടായിരുന്ന ടെമ്പിള്‍ഹോഫ് 2008 ല്‍ നിര്‍ത്തിയിരുന്നു. ടേഗല്‍, ഷോണെഫെല്‍ഡ്, എന്നീ വിമാനത്താവളങ്ങള്‍ ഏകോപിപ്പിച്ചാണ് പുതിയ വിമാനത്താവളം പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ നവം 8 നു ടേഗല്‍ വിമാനത്താവളം പ്രവര്‍ത്തന രഹിതമാവും.
പ്രതിവര്‍ഷം 46 ലക്ഷം യാത്രക്കാരെയാണ് കൈകാര്യം ചെയ്യാന്‍ കഴിയുന്നത്. ഫ്രാങ്ക്ഫര്‍ട്ട് മ്യൂണിക്ക് എന്നീ അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ക്കു ശേഷം മൂന്നാമത്തെ വലിയ വിമാനത്താവളമാണ് ഇത്. നിശ്ചയിച്ച ബജറ്റിനേക്കാള്‍ 4 ബില്യണ്‍ യൂറോ അധികച്ചെലവിലാണ് ഇത് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.2023 ല്‍ പൂര്‍ണ്ണമായി തീരുമ്പോള്‍ 7 ബില്യന്‍ യൂറോയാണ് ചെലവ് പ്രതീക്ഷിയ്ക്കുന്നത്.
കുറഞ്ഞ നിരക്കില്‍ പറക്കുന്ന ഈസി ജെറ്റ് വിമാനമാണ് ഉദ്ഘാടന ലാന്റിംഗ് നടത്തിയത്. അതിനു ശേഷം ജര്‍മ്മന്‍ ദേശീയ വിമാനക്കമ്പനിയായ ലുഫ്താന്‍സയും ഇവിടെ പറന്നിറങ്ങി. പുതിയ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്ന ആദ്യ വിദേശ യാത്രാ വിമാനമായത് ഖത്തർ എയർവേസാണ്. വ്യാഴാഴ്ചയാണ് വിമാനത്താവളത്തിന്റെ സൌത്ത് റൺവേയിൽ എയർബസ് A350900 ഇറങ്ങിയത്. വിമാനത്തിന് വാട്ടർ കനോൺ സ്വീകരണം ലഭിച്ചു. ആദ്യം ഇറങ്ങാൻ കഴിഞ്ഞതിൽ തങ്ങൾ അതിയായി ആഹ്ലാദിക്കുന്നുവെന്ന് ഖത്തർ എയർവേസ് ട്വിറ്ററിൽ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല