സ്വന്തം ലേഖകൻ: ന്യൂസിലാന്‍ഡില്‍ പൗരന്മാരുടെ മണിക്കൂറിലെ ചുരുങ്ങിയ വേതനം 20 ഡോളറായി ഉയര്‍ത്തി (മണിക്കുറില്‍ 1468 രൂപ). രാജ്യത്തെ അതിസമ്പന്നരില്‍ നിന്നും ഈടാക്കുന്ന ടാക്‌സിലും വന്‍ വര്‍ദ്ധനയാണ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ വരുത്തിയിരിക്കുന്നത്. ഇനിമുതല്‍ അതിസമ്പന്നരില്‍ നിന്നും 39 ശതമാനം ടാക്‌സ് ഈടാക്കും എന്നാണ് ന്യൂസിലാന്‍ഡ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.
വ്യാഴാഴ്ച മുതല്‍ പുതിയ തീരുമാനം പ്രാബല്യത്തില്‍ വരും. തൊഴിലില്ലായ്മ വേതനത്തിലും ചെറിയ വര്‍ദ്ധനവ് കൊണ്ടുവന്നിട്ടുണ്ട്. അതി സമ്പന്നരില്‍ നിന്നു കൂടുതല്‍ ടാക്‌സ് ഈടാക്കുന്നത് സര്‍ക്കാരിന്റെ വരുമാനത്തില്‍ 550മില്ല്യണ്‍ ഡോളറിന്റെ വര്‍ദ്ധനവ് ഉണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
2019ലെ കണക്കുകള്‍ പ്രകാരം ന്യൂസിലാന്‍ഡിലെ മണിക്കൂറിലെ കുറഞ്ഞ വേതനം ലോകത്ത് അഞ്ചാം സ്ഥാനത്താണ് നില്‍ക്കുന്നത്. കൊവിഡ് സമയത്തും മിനിമം വേതനം എല്ലാവര്‍ക്കും ലഭിക്കുന്നു എന്ന് ഉറപ്പു വരുത്താന്‍ ന്യൂസിലാന്‍ഡ് സര്‍ക്കാര്‍ പ്രത്യേക മുന്‍ഗണന നല്‍കിയിരുന്നു. മിനിമം വേതനം വീണ്ടും ഉയര്‍ത്തി സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് സമയത്ത് ഉറപ്പു നല്‍കിയ വാഗ്ദാനം നിറവേറ്റിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി ജസീന്ത ആര്‍ഡണ്‍ പറഞ്ഞു.
“ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. പുതിയ വീടുകള്‍ നിര്‍മ്മിക്കേണ്ടതുണ്ട്. വിദ്യാഭ്യാസ മേഖലയിലും നൈപുണ്യ വികസനത്തിനും കൂടുതല്‍ തുക ചിലവിടണം,” ജസീന്ത ആര്‍ഡന്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല