1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 27, 2023

സ്വന്തം ലേഖകൻ: 2024 ജനുവരിയിൽ നടപ്പിലാക്കാനിരുന്ന പുകവലി നിരോധന നിയമം പിൻവലിക്കാനൊരുങ്ങി ന്യൂസിലാൻഡ്. പുതുതായി ഭരണത്തിലെത്തിയ ന്യൂസിലാൻഡ് ഫസ്റ്റ്- നാഷണൽ സഖ്യ സർക്കാരാണ് വാഗ്ദാനം പിൻവലിക്കാൻ തീരുമാനിച്ചത്. നേരത്തെ അവതരിപ്പിച്ച നിയമപ്രകാരം 2009ന് ശേഷം ജനിച്ചവർക്ക് പുകയില ഉൽപ്പന്നങ്ങൾ വാങ്ങാൻ നിയന്ത്രണങ്ങളുണ്ട്. എന്നാൽ പുകയില ഉൽപ്പന്നങ്ങളിൽ നിന്ന് ലഭിക്കേണ്ട നികുതി വരുമാനം തിരിച്ചുകൊണ്ടുവരേണ്ടത് നിലവിലെ സാമ്പത്തികാവസ്ഥയനുസരിച്ച് സർക്കാരിന്റെ ആവശ്യമാണ്.

2022ലാണ് പുകവലിക്കുന്നവരുടെ എണ്ണം നിയന്ത്രിക്കുന്നതിനും, പുകവലിക്കുന്നവരുടെ ശരാശരി വയസ് വർധിപ്പിക്കുന്നതിനുമായി നിയമം ന്യൂസിലാൻഡിൽ അവതരിപ്പിക്കപ്പെടുന്നത്. 2009 ജനുവരിക്കു ശേഷം ജനിച്ചവർ പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്നത് പൂർണമായും അവസാനിപ്പിക്കുക എന്നതായിരുന്നു നിയമത്തിന്റെ ഉദ്ദേശം. പുകവലി കാരണമുണ്ടാകുന്ന മരണങ്ങളുടെ എണ്ണം കുറയ്ക്കുന്നതിന് വേണ്ടിയും, ആരോഗ്യ സംവിധാനങ്ങളിൽ ബില്യൺ ഡോളർ കണക്കിന് ലാഭമുണ്ടാക്കാമെന്നും കരുതിയാണ് ഈ നിയമം അവതരിപ്പിച്ചത്.

ന്യൂസിലാൻഡ് അവതരിപ്പിച്ച നിയമം ബ്രിട്ടനേയും സ്വാധീനിച്ചിരുന്നു. സമാനമായ രീതിയിൽ പുകയില ഉത്പന്നങ്ങൾ നിരോധിക്കാൻ ബ്രിട്ടനും ആലോചിച്ചിരുന്നു. പതിയെ അടുത്ത തലമുറയ്ക്ക് സാമ്പത്തികമായി താങ്ങാനാവാത്ത അവസ്ഥയിലേക്ക് പുകയില ഉൽപ്പന്നങ്ങൾ എത്തിക്കുക, നിക്കോട്ടിന്റെ അളവ് കുറയ്ക്കുക, സ്പെഷ്യൽ സ്റ്റോറുകളിലൂടെ മാത്രം പുകയില ഉൽപ്പന്നങ്ങൾ വിൽക്കുക, എന്നിവയാണ് ബില്ലിൽ പറഞ്ഞിരിക്കുന്ന പ്രധാനകാര്യങ്ങൾ. നിലവിൽ ആറായിരത്തോളം സ്റ്റോറുകളിൽ പുകയില ഉത്പന്നങ്ങൾ ലഭ്യമാണ്. അത് 600 ആക്കി കുറക്കുകയായിരുന്നു ലക്ഷ്യം.

2024 ജൂലൈ മുതൽ നിയമം പ്രാബല്യത്തിൽ വരാനിരിക്കെയാണ് പുതിയ തീരുമാനം. ന്യൂസിലാൻഡ് ഫസ്റ്റ് പാർട്ടിയുമായുള്ള സഖ്യത്തിന്റെ ഭാഗമായാണ് നാഷണൽ പാർട്ടിക്ക് അവരുടെ തീരുമാനത്തിൽ നിന്ന് പുറകോട്ട് പോകേണ്ടി വന്നത്. നിക്കോട്ടിൻ അളവ് കുറയ്ക്കുന്നതും അടുത്ത തലമുറയെ പൂർണമായും പുകയിലമുക്തമാക്കുന്നതും, പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്ന കടകളുടെ എണ്ണം കുറയ്ക്കുന്നതുമുൾപ്പെടെ എല്ലാ നിബന്ധനകളും നാഷണൽ പാർട്ടി പിൻവലിച്ചതായാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം.

സിഗരറ്റ് വിൽപ്പനയിൽ നിന്ന് ലഭിക്കുന്ന അധിക വരുമാനമുപയോഗിച്ച് പ്രകടനപത്രികയിൽ പ്രഖ്യാപിച്ച നികുതിയിളവ് നടപ്പിലാക്കാം എന്നാണ് ഇപ്പോൾ സർക്കാർ കണക്കുകൂട്ടുന്നത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി ട്രഷറി നൽകിയ റിപ്പോർട്ട് പ്രകാരം പുകയില വസ്തുക്കൾ വിൽക്കുന്ന കടകളുടെ എണ്ണം കുറയ്ക്കുന്നത് സാമ്പത്തികസ്ഥിതിയെ കാര്യമായി തന്നെ ബാധിക്കാൻ സാധ്യതയുള്ളതായാണ് വിലയിരുത്തുന്നത്. അധിക റവന്യു വരുമാനം കണ്ടെത്തിയാൽ മാത്രമേ പ്രഖ്യാപിച്ച പദ്ധതികളുമായി മുന്നോട്ട് പോകാൻ സാധിക്കൂ എന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

സിഗരറ്റ് കച്ചവടം വിപുലമാകുന്നതോടെ, അനധികൃത പുകയില വ്യാപാരം അവസാനിക്കുമെന്നും ഒരു ടൗണിൽ ഒരു സിഗരറ്റ് കട മാത്രമുള്ളത് കുറ്റകൃത്യങ്ങൾ വർധിപ്പിക്കുന്നതിനാൽ സിഗരറ്റ് കടകളുടെ എണ്ണം കൂട്ടുന്നത് നല്ലതാണെന്നും ന്യൂസിലാൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ പ്രതികരിച്ചു. പുകയില ഉപയോഗം ബോധവത്കരണത്തിലൂടെയും മറ്റ് പദ്ധതികളിലൂടെയും കുറയ്ക്കാൻ സർക്കാർ ശ്രമിക്കുമെന്നും ലക്സൺ പറയുന്നു.

എന്നാൽ പദ്ധതി ഉപേക്ഷിക്കുന്നതിനെതിരെ പൊതുജനാരോഗ്യ വിദഗ്ധർ രംഗത്ത് വന്നു. പുകയില സുലഭമാകുന്നതോടെ വർഷം അയ്യായിരം പേർ പുകവലി കാരണം മരിക്കാൻ സാധ്യതയുള്ളതായി ഇവർ ചൂണ്ടിക്കാണിക്കുന്നു. മഓരി വിഭാഗത്തിൽപ്പെടുന്നവരുടെ പുകവലി നിരക്ക് കൂടുതലായതിനാൽ, ആ വിഭാഗത്തിൽപ്പെടുന്നവരെ ഇത് സാരമായി തന്നെ ബാധിക്കാൻ സാധ്യതയുണ്ടെന്നും വിലയിരുത്തപ്പെടുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.