സ്വന്തം ലേഖകന്‍: നിപാ വൈറസിന്റെ ഉറവിടം പഴംതീനി വവ്വാലുകള്‍ അല്ലെന്ന് റിപ്പോര്‍ട്ട്; വൈറസിന്റെ ഉറവിടം കണ്ടെത്താനായില്ല. നിപ വൈറസ് പടര്‍ത്തിയത് പഴംതീനി വവ്വാലുകളല്ലെന്ന് പരിശോധനാഫലം. പഴംതീനി വവ്വാലുകളില്‍ നിന്നും സ്വീകരിച്ച 13 സാമ്പിളുകളുടെയും പരിശോധനാഫലം നെഗറ്റീവാണ്. പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ സ്രവത്തില്‍ വൈറസിനെ കണ്ടെത്താന്‍ സാധിച്ചില്ല. ചെങ്ങരോത്ത് ജാനകിക്കാട്ടില്‍ നിന്ന് സ്വീകരിച്ച സാമ്പിളുകളാണ് ഭോപ്പാലിലെ ലാബിലേക്ക് പരിശോധനയ്ക്കയച്ചത്. നിലവില്‍ 29 പേരാണ് നിലവില്‍ നിപ വൈറസ് രോഗലക്ഷണങ്ങളോടെ ചികിത്സയില്‍ കഴിയുന്നത്. നിപ നേരത്തെ സ്ഥിരീകരിക്കുകയും പിന്നീട് പരിശോധനഫലം നെഗറ്റീവാവുകയും ചെയ്ത രണ്ട് പേരുടെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ട്
നേരത്തെ വളച്ചുകെട്ടിയില്‍ വീട്ടിലെ കിണറില്‍ നിന്ന് പിടികൂടിയ വവ്വാലുകളുടെ രക്തമടക്കമുള്ള സ്രവങ്ങള്‍ പരിശോധനയ്ക്കായി ഭോപ്പാലിലേക്ക് അയച്ചിരുന്നുവെങ്കിലും ഫലം നെഗറ്റീവായിരുന്നു. അതേസമയം, കിണറില്‍ നിന്ന് പിടികൂടിയ വവ്വാലുകള്‍ ഷഡ്പദങ്ങളെ ഭക്ഷിക്കുന്നവയാണെന്നും ഇത്തരം വവ്വാലുകളില്‍ നിന്നല്ല, കായ്കനികള്‍ ഭക്ഷിക്കുന്ന വവ്വാലുകളില്‍ നിന്നാണ് നിപ വൈറസ് പകരുന്നതെന്നും നേരത്തെതന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് വളച്ചുകെട്ടില്‍ വീടിന് സമീപത്തെ പഴംതീനി വവ്വാലിനെ പിടികൂടി ഭോപ്പാലിലേക്ക് കൊണ്ടുപോയത്. എന്നാല്‍ ഈ സാമ്പിളുകളുടെയും പരിശോധനാഫലം നെഗറ്റീവാണ്.
അതിനിടെ സാധാരണ പനിവന്നാല്‍ നിപായാണോ എന്ന ആശങ്ക കൂടാതെ ആശുപത്രിയില്‍ പോയാല്‍ നിപാ പകരുമോ എന്ന പേടിയിലാണ് നാട്ടുകാര്‍. മഴക്കാലരോഗങ്ങളുടെ വരവ് തുടങ്ങിയതോടെ നിപായെ പ്രതിരോധിക്കാന്‍ നെട്ടോട്ടമോടുന്ന ആരോഗ്യ പ്രവര്‍ത്തകരും ആശങ്കയിലാണ്. പ പനിയെ സംബന്ധിച്ച് യാതൊരുവിധത്തിലുള്ള പ്രചരണങ്ങളും പാടില്ലെന്ന് കോഴിക്കോട് ജില്ലാ പൊലീസ് മേധാവി കാളിരാജ് മഹേഷ് കുമാര്‍ ഐപിഎസ്. നിപ പനിയേക്കുറിച്ച് വ്യാജ പ്രചരണം നടത്തിയ അഞ്ചുപേരെ അറസ്റ്റ് ചെയ്തതായി കാണിച്ചുകൊണ്ടുള്ള പത്രക്കുറിപ്പിലാണ് പൊതുജനങ്ങള്‍ ഇത്തരം പ്രചരണങ്ങളില്‍നിന്ന് മാറിനില്‍ക്കണമെവന്ന് അദ്ദേഹം ആവശ്യപ്പെട്ടത്. എത്തിച്ചേരുന്ന സന്ദേശങ്ങള്‍ ഫൊര്‍വേര്‍ഡ് ചെയ്യുന്നവര്‍ക്കെതിരെയും കര്‍ശന നടപടികളുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല