1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 17, 2023

സ്വന്തം ലേഖകൻ: കുവൈത്തില്‍ ഓഫീസ് ജീവനക്കാരുടെ ജോലി സമയത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ ആലോചന. ഇതിന്റെ ഭാഗമായി റമദാനില്‍ ഓഫീസുകളുടെ പ്രവൃത്തി സമയം മൂന്ന് ഷിഫ്റ്റുകളാക്കി തിരിച്ചിരിച്ചു. എല്ലാ ഓഫീസുകളും ഒരേ സമയത്ത് പ്രവര്‍ത്തനം ആരംഭിക്കുകയും എല്ലാ ഓഫീസ് ജീവനക്കാരും ഒരേ സമയത്ത് ജോലിക്ക് വരികയും ചെയ്യുന്നതിന് പകരം വ്യത്യസ്ത സമയങ്ങളിലേക്ക് അത് മാറ്റാനുള്ള ശ്രമമാണ് കുവൈത്ത് അധികൃതര്‍ ആലോചിക്കുന്നത്. ഈ രീതി പരീക്ഷണാര്‍ഥം നടപ്പിലാക്കി അതിന്റെ ഫലപ്രാപ്തി പരിശോധിച്ച ശേഷം റമദാന് ശേഷവും തുടരാനാണ് സിവില്‍ സര്‍വീസ് കമ്മീഷന്‍ തലവന്റെ തീരുമാനമെന്ന് അല്‍ ഖബസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.

ഈ പരീക്ഷണം വിജയിക്കുന്ന പക്ഷം മന്ത്രാലയങ്ങളിലും സേവന വകുപ്പുകളിലും സ്ഥിരമായ പ്രവര്‍ത്തന സമയത്തിസല്‍ അതിന് അനുസൃതമായ മാറ്റങ്ങള്‍ നടപ്പിലാക്കുമെന്ന് സിവില്‍ സര്‍വീസ് കമ്മീഷന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പത്രം വ്യക്തമാക്കി. പുതിയ രീതി നടപ്പില്‍ വരുന്നതോടെ ഓഫീസുകള്‍ക്കുള്ളിലെ തിരക്ക് ഇല്ലാതാകും. എല്ലാവരും ഒരേ സമയം ഓഫീസില്‍ എത്തുന്നത് മൂലമുണ്ടാകുന്ന ഗതാഗതക്കുരുക്ക് കുറയ്ക്കാനും പുതിയ രീതി സഹായിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. കൂടാതെ, സേവന ഏജന്‍സികളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ തൊഴില്‍ സമയം തെരഞ്ഞെടുക്കാനുള്ള അവസരം ലഭിക്കുകയും ചെയ്യും.

ഞായര്‍, വ്യാഴം ദിവസങ്ങളില്‍ റമദാനിലെ ഔദ്യോഗിക ജോലി സമയങ്ങളിലൊന്ന് രാവിലെ 9:45 നും 2:15 നും ഇടയിലായിരിക്കുമെന്ന് ബ്യൂറോ തലവന്‍ ഡോ. ഇസ്സാം അല്‍ റുബയാന്‍ സ്ഥിരീകരിച്ചു. രാവിലെ 10:15ന് തുടങ്ങി ഉച്ചയ്ക്ക് 2:45ന് അവസാനിക്കുന്ന രീതിയിലായിരിക്കും രണ്ടാമത്തെ ഷിഫ്റ്റ്. രാവിലെ 10:45 മുതല്‍ 3:15 വരെയായിരിക്കും മൂന്നാമത്തെ ഷിഫ്റ്റ്. ഓരോ സര്‍ക്കാര്‍ ഏജന്‍സിക്കും ജോലിയുടെ സാഹചര്യങ്ങളും സ്വഭാവവും അനുസരിച്ച് മേല്‍പ്പറഞ്ഞ സമയക്രമങ്ങളില്‍ ഓന്നോ അതില്‍ കൂടുതലോ ജോലി സമയം തിരഞ്ഞെടുക്കാമെന്നും അധികൃതര്‍ അറിയിച്ചു. ബന്ധപ്പെട്ട മന്ത്രി ഇക്കാര്യത്തില്‍ അനുവാദം നല്‍കിയതായും അല്‍ റുബായന്‍ കൂട്ടിച്ചേര്‍ത്തു.

ഷെഡ്യൂള്‍ ചെയ്ത പ്രവൃത്തി സമയങ്ങള്‍ പരീക്ഷണാര്‍ഥം നടപ്പിലാക്കുന്നതിന് ഒന്നിലധികം തീയതികള്‍ തിരഞ്ഞെടുക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് അനുവാദമുണ്ടായിരിക്കും. ഇതുപ്രകാരം ഓരോ ജീവനക്കാരന്റെയും ഔദ്യോഗിക പ്രവൃത്തി സമയവും രാവിലെ നല്‍കുന്ന ഗ്രേസ് പിരീഡും വ്യക്തിഗതമായി കണക്കാക്കും. നിലവിലെ ഓട്ടോമേറ്റഡ് സംവിധാനത്തിന് പുറമെ ഹാജര്‍ രേഖപ്പെടുത്താന്‍ മറ്റ് രീതികളും നടപ്പിലാക്കാം. നിശ്ചിത സമയത്തിന് 15 മിനിറ്റ് വരെ ഗ്രേസ് പിരീഡിന് അര്‍ഹതയുണ്ടായിരിക്കും. നിലവിലെ നിയമപ്രകാരം വനിതാ തൊഴിലാളികള്‍ക്ക് 15 മിനുട്ട് നേരത്തേ പോകാമെന്ന വ്യവസ്ഥയിലും മാറ്റമുണ്ടായിരിക്കുന്നതല്ലെന്നും അധികൃതര്‍ അറിയിച്ചു.

പൊതുവായി തീരുമാനിച്ചതു പ്രകാരം ഞായര്‍, വ്യാഴം അല്ലാത്ത ദിവസങ്ങളില്‍ ഷിഫ്റ്റ് സമ്പ്രദായം ഏര്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്ന സ്ഥാപനങ്ങള്‍ക്ക് കമ്മീഷനില്‍ നിന്നുള്ള അനുമതിയോടെ അതാവാണെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം, റമദാനിലെ ആകെ പ്രവൃത്തി സമയം നാലര മണിക്കൂറായി നിജപ്പെടുത്തിയിട്ടുണ്ടെന്നും അതില്‍ കൂടുതല്‍ സമയം ജോലി ചെയ്യിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്. രാജ്യത്തെ ഓഫീസുകളിലെയും ഗതാഗത സംവിധാനങ്ങളിലെയും തിരക്ക് നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഓഫീസ് സമയം ഒന്നിലേറെ ഷിഫ്റ്റുകളാക്കി മാറ്റുന്ന കാര്യം അധികൃതര്‍ ആലോചിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.