സ്വന്തം ലേഖകൻ: ഒമാനില്‍ മലയാളികള്‍ ഉള്‍പ്പെടെ 26 പേര്‍ക്ക് കൂടി ദീര്‍ഘകാല വിസ അനുവദിച്ചു. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രി ഖൈസ് ബിന്‍ മുഹമ്മദ് അല്‍ യൂസഫ് വിസ കൈമാറി.
മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഒമാന്‍ റീജനല്‍ ഹെഡ് കെ നജീബ്, അല്‍ കറാമ ഹൈപര്‍മാര്‍ക്കറ്റ് മാനേജിങ് ഡയറക്ടര്‍ കെ. അബ്ദുല്‍ നാസര്‍, ബാബില്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് എംഡി. എസ്. മുഹമ്മദ് ബഷീര്‍, ബദര്‍ അല്‍ സമ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റല്‍ മാനേജിങ് ഡയറക്ടര്‍ ഡോ. പി. എ. മുഹമ്മദ്, ഷാഹി ഫുഡ്സ് ആൻഡ് സ്പൈസസ് മാനേജിങ് ഡയറക്ടര്‍ മുഹമ്മദ് അഷ്റഫ് തുടങ്ങിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശ നിക്ഷേപകര്‍ക്കാണ് 10 വര്‍ഷത്തെ റസിഡന്‍സി കാര്‍ഡുകള്‍ സമ്മാനിച്ചത്.
ഒമാന്റെ വിഷന്‍ 2040ന് അനുഗുണമായി രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയ്ക്ക് സഹായകമാവുന്ന തരത്തില്‍ നിക്ഷേപം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന നടപടികളുടെ തുടര്‍ച്ചയാണ് ദീര്‍ഘകാല വിസ. ആഭ്യന്തര ഉത്പന്നങ്ങളുടെ വളര്‍ച്ചയ്ക്കും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമായി സുല്‍ത്താനേറ്റിലേക്ക് വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായാണ് ദീര്‍ഘകാല വിസയിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി ഖൈസ് ബിന്‍ മുഹമ്മദ് അല്‍ യൂസഫ് പറഞ്ഞു.
2021 ഒക്ടോബര്‍ മുതല്‍ മന്ത്രാലയത്തിന്റെ ഇ-ഇന്‍വെസ്റ്റ് സര്‍വീസസ് വഴി ദീര്‍ഘകാല വിസ അനുവദിക്കുന്നതിനുള്ള അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങിയിരുന്നു. നിബന്ധനങ്ങള്‍ക്ക് വിധേയമായി 5, 10 വര്‍ഷ കാലത്തേക്കായിരിക്കും താമസനുമതി നല്‍കുക. 2021 സെപ്റ്റംബറില്‍ ആറ് മലയാളികളടക്കം 22 പേര്‍ക്ക് ദീര്‍ഘകാല വിസ നല്‍കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല