സ്വന്തം ലേഖകൻ: ഒമാനിലേക്ക് തിരികെ വരുന്ന അധ്യാപകരെയും അവരുടെ കുടുംബാംഗങ്ങളെയും നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റൈന്‍ വ്യവസ്ഥയില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനം. ഓഗസ്റ്റ് രണ്ട് തിങ്കളാഴ്ച മുതല്‍ ഈ തീരുമാനം നിലവില്‍ വന്നതായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഒമാന്‍ സുപ്രിം കമ്മിറ്റി കൈക്കൊണ്ട തീരുമാനത്തെ തുടര്‍ന്നാണ് നടപടി.
അതേസമയം, രാജ്യത്ത് തിരികെ എത്തുന്ന അധ്യാപകരും കുടുംബാംഗങ്ങളും ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരമുള്ള ഹോം ക്വാറന്റൈന്‍ പാലിക്കണമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായാണിത്. അതോടൊപ്പം ഹോം ക്വാറന്റൈനിലാണെന്ന് കാണിക്കുന്ന ഇലക്ട്രോണിക് റിസ്റ്റ് ബാന്‍ഡ് ധരിക്കുകയും വേണം. ഹോട്ടല്‍ ക്വാറന്റൈന്‍ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ എല്ലാ വിമാന കമ്പനികള്‍ക്കും അയച്ചതായും അതോറിറ്റി വ്യക്തമാക്കി.
അതിനിടെ, രാജ്യത്തെത്തുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അവരുടെ കുംബാംഗങ്ങള്‍ക്കും നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റൈനില്‍ നിന്ന് ഇളവ് അനുവദിച്ചിരുന്നു. പുതിയ തീരുമാനങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്തേക്ക് തിരികെയെത്തുന്ന എല്ലാവര്‍ക്കും കൂടുതല്‍ ഇളവുകള്‍ ലഭിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍. രാജ്യത്തിന് പുറത്തു നിന്നെത്തുന്ന ഒമാനി പൗരന്‍മാര്‍ക്കും ഹോം ക്വാറന്റൈന്‍ നിര്‍ബന്ധമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല