സ്വന്തം ലേഖകൻ: കൂടുതൽ വിദേശികൾക്ക് സൗജന്യ വാക്സിൻ ലഭ്യമാക്കുമെന്ന പ്രഖ്യാപനം പ്രവാസികൾക്ക് ആശ്വാസമായി. വാക്സിനേഷൻ തോത് വർധിപ്പിക്കുമെന്ന് വ്യാഴാഴ്ച നടന്ന സുപ്രീം കമ്മിറ്റിയുടെ വാർത്തസമ്മേളനത്തിൽ ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ സഈദിയാണ് അറിയിച്ചത്. ഇതിനായി അഞ്ചുലക്ഷം ഡോസ് സിനോവാക് വാക്സിൻ ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.
വാക്സിനേഷന് കമ്പനികളും സ്പോൺസർമാരും തയ്യാറെടുക്കാത്ത വിദേശികൾക്കായിരിക്കും ഈ വാക്സിനുകൾ ഉപയോഗപ്പെടുകയെന്നും സുപ്രീം കമ്മിറ്റി വാർത്താ സമ്മേളനത്തിൽ ഡോ. അൽ സഈദി പറഞ്ഞു. കഴിഞ്ഞ ആഴ്ചകളിൽ ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ വിദേശികൾക്കായി സൗജന്യ വാക്സിനേഷൻ ക്യാമ്പുകൾ ആരംഭിച്ചിരുന്നു. ബാർബർമാർ, ബ്യൂട്ടിസലൂൺ ജീവനക്കാർ, വീട്ടുജോലിക്കാർ തുടങ്ങി കുറഞ്ഞ വരുമാനക്കാർക്കാണ് ഇവിടെ ആസ്ട്രാസെനക വാക്സിൻ നൽകിയത്.
മസ്കത്ത് ഗവർണറേറ്റിൽ മത്ര, അമറാത് എന്നിവിടങ്ങളിൽ സൗജന്യ വാക്സിൻ നൽകുന്ന സ്ഥലങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. സെപ്റ്റംബർ ഒന്നു മുതൽ ഒമാനിൽ പൊതുസ്ഥലങ്ങളിൽ പ്രവേശനം അനുവദിക്കുക വാക്സിൻ എടുത്തവർക്കു മാത്രമാണ്. ഈ സാഹചര്യത്തിലാണ് വാക്സിൻ എടുക്കാൻ വിദേശികളടക്കം കൂടുതൽ ജാഗ്രത കാണിക്കുന്നത്.
അതോടൊപ്പം 12 വയസ്സിനു മുകളിലുള്ള വിദേശികളായ വിദ്യാർഥികൾക്കും മസ്കത്ത് ഗവർണറേറ്റിൽ സൗജന്യ കോവിഡ് വാക്സിൻ നൽകാൻ ആരംഭിച്ചു. ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെൻററിലാണ് കുത്തിവെപ്പ് നൽകുന്നത്. ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെയുള്ള ദിവസങ്ങളിൽ രാവിലെ ഏഴു മുതൽ ഉച്ചക്ക് രണ്ടു വരെ വാക്സിൻ സ്വീകരിക്കാം.
മറ്റ് ഗവർണറേറ്റുകളിൽ 12 വയസ്സിന് മുകളിലുള്ള വിദേശ വിദ്യാർഥികൾക്ക് ഉടൻ വാക്സിൻ നൽകാൻ ആരംഭിക്കും. ആറു വയസ്സിന് മുകളിലുള്ള കുട്ടികൾക്കും വൈകാതെ വാക്സിനേഷൻ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
അതിനിടെ പൂര്‍ണമായി വാക്സിന് എടുത്ത യാത്രക്കാര്‍ക്ക് പിസിആര്‍ ടെസ്റ്റിലെ നെഗറ്റീവ് ഫലം വേണമെന്ന നിബന്ധന ഒഴിവാക്കുന്നതിനെ കുറിച്ച് ആലോചിച്ചുവരുകയാണെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആദ്യഘട്ടത്തില്‍ ജിസിസി രാജ്യങ്ങള്‍ക്കിടയിലെ യാത്രയ്ക്കാണ് ഇത് നടപ്പിലാക്കുകയെന്നും മന്ത്രാലയം വ്യക്തമാക്കി.
ഓരോ രാജ്യത്തും അംഗീകാരമുള്ള വാക്സിന് ഡോസുകള്‍ പൂര്‍ണമായും എടുത്തവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നു വയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളുമായി ചര്‍ച്ചകള്‍ ആരംഭിച്ചതായി ആരോഗ്യമന്ത്രി ഡോ. അഹ്മദ് ബിന്‍ മുഹമ്മദ് അല്‍ സൈദി അറിയിച്ചു.
അതിനിടെ, പ്രവാസികളെ സുരക്ഷിതമായി രാജ്യത്തേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രസിഡന്റ് നായിഫ് ബിന്‍ അലി ബന് ഹമദ് അല്‍ അബ്രി പറഞ്ഞു. 2020 ഒക്ടോബറില്‍ സുപ്രിം കമ്മിറ്റിയുടെ അനുവാദം ലഭിച്ച ശേഷം ഘട്ടം ഘട്ടമായി ഇത് നടപ്പില്‍ വരുത്താനുള്ള പദ്ധതികളാണ് നടപ്പിലാക്കിവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല