സ്വന്തം ലേഖകൻ: യുഎഇക്കു പിന്നാലെ ഒമാനും ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് നീട്ടി. ഇനി ഒരു അറിയിപ്പുണ്ടാകും വരെ പ്രവേശന വിലക്ക് തുടരുമെന്ന് ഒമാന്‍ സുപ്രീം കമ്മിറ്റി വ്യക്തമാക്കി. ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇൗജിപ്ത്, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കും ഒമാൻ വിലക്ക് ഏർപ്പെടുത്തി. പാകിസ്താൻ, ബംഗ്ലാദേശ്, യു.കെ, ലബനാൻ, സുഡാൻ തുടങ്ങിയ രാജ്യങ്ങൾക്കും വിലക്കുണ്ട്.
മേയ് ഏഴ് വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതൽ ആരംഭിക്കുന്ന യാത്ര നിരോധനം ഇനിയൊരറിയിപ്പ് വരെ തുടരുമെന്നും സുപ്രീം കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു. ഇൗ രാജ്യങ്ങളിലൂടെ കഴിഞ്ഞ 14 ദിവസത്തിനിടെ യാത്ര ചെയ്തവർക്കും പ്രവേശന വിലക്കുണ്ട്. ഒമാനി പൗരന്മാർ, നയതന്ത്രജ്ഞർ, ആേരാഗ്യ പ്രവർത്തകർ, അവരുടെ കുടുംബാംഗങ്ങൾ എന്നിവർക്ക് ഇളവുണ്ടാകും.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 902 പേർക്കു കൂടി കോവിഡ് ബാധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒമ്പതു പേരാണ് കഴിഞ്ഞദിവസം മരിച്ചത്. ഇതോടെ ആകെ മരണം 2062 ആയി. ആകെ രോഗികളുടെ എണ്ണം 1,97,802 ആയി. ഇവരിൽ 1,79,175 പേർ ഇതിനകം രോഗമുക്തരായി. കഴിഞ്ഞദിവസം 1123 പേരാണ് രോഗമുക്തരായത്. രോഗമുക്തി നിരക്ക് 90.4 ശതമാനമാണ്. 93 പേരെയാണ് കഴിഞ്ഞദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇതോടെ ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണം 813 ആയി. ഇവരിൽ 287 പേർ ഐ.സി.യുവിലാണ് ചികിത്സയിൽ കഴിയുന്നത്. കോവിഡ് വ്യാപനം കുറക്കുന്നതിന് സുപ്രീംകമ്മിറ്റിയും ആരോഗ്യ വകുപ്പും നൽകിയ നിർദേശങ്ങൾ പാലിക്കണമെന്ന് മന്ത്രാലയം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല