സ്വന്തം ലേഖകൻ: ഒമാനില്‍ നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിങ്-പിരമിഡ് മാര്‍ക്കറ്റിങ് എന്നിവ നിരോധിച്ച് വ്യവസായ-വാണിജ്യ-നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. നിയമം ലംഘിക്കുന്നവര്‍ക്ക് 5,000 റിയാല്‍ പിഴ ലഭിക്കും, ആവര്‍ത്തിച്ചാല്‍ പിഴത്തുക ഇരട്ടിയാകുമെന്നും മന്ത്രി എന്‍ജി. ഖൈസ് ബിന്‍ മുഹമ്മദ് അല്‍ യൂസുഫ് ഞായറാഴ്ച ഇറക്കിയ ഉത്തരവില്‍ പറയുന്നു.
സാധനങ്ങളും സേവനങ്ങളും നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിങ് പിരമിഡ് മാര്‍ക്കറ്റിങ് എന്നിവ വഴി വില്‍പന നടത്തുന്നതും പരസ്യം നല്‍കുന്നതുമെല്ലാം നിയമലംഘനമാണ്. നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിങ് പിരമിഡ് മാര്‍ക്കറ്റിങ് എന്നിവയെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ 800000070 എന്ന നമ്പറില്‍ വിവരം നല്‍കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
ഉപയോക്താക്കള്‍ മുഖേന മറ്റ് ഉപയോക്താക്കള്‍ക്ക് ഒരു ഉത്പന്നം കമ്പനിയോ വ്യക്തികളോ വില്‍ക്കുന്നതാണ് പിരമിഡ് സ്‌കീം. മറ്റ് ഉപയോക്താക്കള്‍ ഈ ഉത്പന്നം വാങ്ങുമ്പോള്‍ അതിന്റെ ലാഭത്തിലൊരംശം ആദ്യ ഉപയോക്താവിന് ലഭിക്കും. ഇങ്ങനെ ശൃംഖലകളായി ഉത്പന്നം വില്‍ക്കുന്നതും ലാഭം പങ്കിടുന്നതുമായ രീതിയാണിത്.
ഇങ്ങനെ ഉപയോക്താക്കളുടെ വലിയൊരു ശൃംഖല സൃഷ്ടിച്ച് പണം സമാഹരിച്ച് ഉപയോക്താക്കള്‍ക്ക് ലാഭവിഹിതം നല്‍കാതെ മുങ്ങുന്ന രീതിയാണ് പൊതുവെ നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിങ്ങിന്റെത്. വന്‍ലാഭം പ്രതീക്ഷിച്ചു കൂടുതല്‍ പണം മുടക്കുന്നവര്‍ വഞ്ചിക്കപ്പെടുന്നു.
രാജ്യത്ത് വ്യാപാര തട്ടിപ്പ് കുറയ്ക്കാന്‍ ഇത് സഹായിക്കുമെന്ന് വാണിജ്യ മന്ത്രാലയം പ്രതീക്ഷിക്കുന്നു. പിരമിഡ് സ്‌കീം, നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിങ് എന്നിവ വ്യാപാര തട്ടിപ്പായാണ് കണക്കാക്കുന്നത്. ഒമാനി വാണിജ്യ നിയമം അനുസരിച്ച് ഇത് കുറ്റകൃത്യമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല