സ്വന്തം ലേഖകൻ: മാനിൽ അടിയന്തിര ഉപയോഗത്തിനായി രണ്ട് വാക്സിനുകൾക്ക് കൂടി അനുമതി. സ്പുട്നിക്, സിനോവാക് വാക്സിനുകൾക്കാണ് ആരോഗ്യ മന്ത്രാലയം അനുമതി നൽകിയത്. ഫൈസർ, ഓക്സ്ഫഡ്/ ആസ്ട്രാസെനക്ക വാക്സിനുകൾക്ക് പുറമെയാണ് പുതിയ അനുമതി.
ജനുവരി മുതൽ സെപ്റ്റംബർ വരെ കാലയളവിൽ ഒമാന് 32 ലക്ഷം ഡോസ് കോവിഡ് വാക്സിൻ കൂടി ലഭിക്കുമെന്ന് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ സഈദി പറഞ്ഞു. ആഗസ്റ്റ് അവസാനത്തിനുള്ളിൽ മുൻഗണനാ പട്ടികയിലുള്ള എല്ലാവർക്കും ഒരു ഡോസ് വാക്സിനെങ്കിലും നൽകുകയാണ് ലക്ഷ്യം.
ഇതുവരെ 15.15 ലക്ഷം ഡോസ് വാക്സിനാണ് ഒമാനിൽ നൽകിയത്. ഏപ്രിലിൽ മരണപ്പെട്ടവരിലധികവും കോവിഡ് വാക്സിൻ സ്വീകരിക്കാൻ വിസമ്മതിച്ച 60 വയസിന് മുകളിൽ പ്രായമുള്ളവരാണെന്നും ഡോ. അൽസഈദി പറഞ്ഞു. ഗർഭകാലം മൂന്നു മാസം പിന്നിട്ട ഗർഭിണികൾക്ക് വാക്സിനെടുക്കാം. ഇവരും മുൻഗണന പട്ടികയിൽ ഉൾപ്പെടുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
ഗർഭിണികൾ സ്വീകരിക്കേണ്ട മുൻകരുതലുകളെ സംബന്ധിച്ചും വകുപ്പ് നിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ഒമാനിൽ ഉപയോഗിക്കുന്ന എല്ലാ വാക്സിനുകളും ഗർഭിണികൾക്ക് സുരക്ഷിതമാണെന്നും രോഗനിയന്ത്രണ വിഭാഗം ഡയറക്ടർ ജനറൽ പ്രസ്താവനയിൽ അറിയിച്ചു. കുത്തിവെപ്പ് കേന്ദ്രങ്ങളിലെത്തുേമ്പാൾ ഹെൽത്ത് റെക്കോർഡ് കരുതണം. കൂടാതെ മറ്റേതെങ്കിലും വാക്സിൻ സ്വീകരിച്ചിട്ടുണ്ടെങ്കിൽ രണ്ടാഴ്ച കഴിഞ്ഞിരിക്കണം.
നേരത്തെ കോവിഡ് വന്നിട്ടുണ്ടെങ്കിൽ രോഗമുക്തിയുടെ നാലാഴ്ചക്കകം കുത്തിവെപ്പെടുക്കണം, പനി, തലവേദന തുടങ്ങിയ രോഗ ലക്ഷണങ്ങളുണ്ടെങ്കിൽ സമീപത്തെ ആരോഗ്യ കേന്ദ്രത്തിൽ പോകണം, ഏതെങ്കിലും വാക്സിൻ സ്വീകരിച്ചത് മുമ്പ് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായിട്ടുണ്ടെങ്കിൽ കുത്തിവെപ്പിന് മുമ്പ് ഡോക്ടറെ കാണണം എന്നീ നിബന്ധനകളും പാലിക്കണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല