
സ്വന്തം ലേഖകൻ: ഇടവേളയ്ക്ക് ശേഷം ഒമാനില്‍ ഇന്നു മുതല്‍ വീണ്ടും രാത്രികാല കർഫ്യൂ. റമസാനില്‍ ഉടനീളം രാത്രി ഒന്‍പതു മുതല്‍ പുലര്‍ച്ചെ നാലു വരെ ഒമാനില്‍ വാണിജ്യ സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കും. വാഹന യാത്രയ്ക്കും വിലക്കുണ്ട്. രാത്രി യാത്രാ വിലക്കില്‍ നിന്നു ചില വിഭാഗങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. മൂന്നു ടണ്‍ ഭാരമുള്ള ട്രക്കുകള്‍, ഷിഫ്റ്റ് സംവിധാനത്തിലുള്ള ഫാര്‍മസികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവർക്ക് ഇളവ് ലഭിക്കും.
രാത്രി സമയം വിതരണ സേവനങ്ങള്‍ക്കും വിലക്കുണ്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളാണ് രാജ്യത്ത് ഏര്‍പ്പെടുത്തിയത്. പള്ളികളില്‍ കൂട്ടമായുള്ള തറാവീഹ് പാടില്ല. പൊതുസ്ഥലങ്ങളിലും ടെന്റുകളിലും പള്ളികളിലുമുള്ള ഇഫ്താറുകള്‍ നിരോധിച്ചു. സ്വകാര്യ ഇടങ്ങളിലും ഇഫ്താറിനായി ഒത്തുചേരാൻ പാടില്ല. സാമൂഹിക, കായിക, സാംസ്‌കാരിക പരിപാടികളും സംഘം ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങളും വിലക്കിയിട്ടുണ്ട്.
അതേസമയം, കോവിഡ് വ്യാപനം കുറഞ്ഞാല്‍ റമസാനില്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിക്കുമെന്നു സുപ്രീം കമ്മിറ്റി അറിയിച്ചു. രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായാല്‍ രാത്രികാല വിലക്കുകളില്‍ ഇളവ് നല്‍കും. എന്നാല്‍, സാഹചര്യം കൂടുതല്‍ മോശമായാല്‍ നടപടി ശക്തമാക്കേണ്ടിവരുമെന്നും സുപ്രീം കമ്മിറ്റി മുന്നറിയിപ്പ് നല്‍കി.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല