സ്വന്തം ലേഖകൻ: ഒമാനിലെ വാണിജ്യ സ്ഥാപനങ്ങളുടെ രാത്രി അടച്ചിടൽ ഒരാഴ്ച പിന്നിട്ടപ്പോൾ ഇളവുകളുമായി സുപ്രീം കമ്മിറ്റി. ഹോം ഡെലിവറി സേവനങ്ങൾക്ക് ഇളവ് നൽകിയതായി ഒമാൻ ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. ഇനിയുള്ള ദിവസങ്ങളിൽ രാത്രി എട്ടിന് ശേഷം സ്ഥാപനങ്ങൾക്ക് ഹോം ഡെലിവറി സേവനങ്ങൾ നടത്താവുന്നതാണ്.
ഇതോടൊപ്പം ഇന്ധന സ്റ്റേഷനുകൾക്കുള്ളിൽ പ്രവർത്തിക്കുന്ന ടയർ വിൽപന, ടയർ അറ്റകുറ്റപ്പണി സ്ഥാപനങ്ങൾക്കും രാത്രി പ്രവർത്തനാനുമതി നൽകി. കോവിഡ് വ്യാപനം കണക്കിലെടുത്ത് വ്യാപാര വാണിജ്യ സ്ഥാപനങ്ങൾ രാത്രി എട്ടു മുതൽ പുലർച്ചെ അഞ്ചുവരെ അടച്ചിടണമെന്ന നിർദേശം കഴിഞ്ഞ വ്യാഴാഴ്ചയാണ് പ്രാബല്ല്യത്തിൽ വന്നത്. ഈ മാസം 20 വരെയാണ് അടച്ചിടൽ പ്രാബല്ല്യത്തിലുള്ളത്. ഇന്ധന സ്റ്റേഷനുകൾ, സ്വകാര്യ ഫാർമസികൾ എന്നിവക്കും ഇളവ് നിലവിലുണ്ട്.
ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ നിർബന്ധമാക്കിയിട്ട് ഒരു മാസം
ഒമാനിൽ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ നിർബന്ധമാക്കിയിട്ട് ഒരുമാസമാകുന്നു. ഫെബ്രുവരി 15 മുതലാണ് ഒരാഴ്ചത്തെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ നിർബന്ധമാക്കിയത്. എട്ടാമത്തെ ദിവസം കോവിഡ് പരിശോധന നടത്തി ക്വാറൻറീൻ അവസാനിപ്പിക്കാം. 63 സെൻററുകളിലായി 15,992 പേരാണ് ഇപ്പോൾ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീനിൽ ഉള്ളതെന്ന് ഗവൺമെൻറ് കമ്യൂണിക്കേഷൻ സെൻറർ അറിയിച്ചു. ഇതിൽ പകുതിയിലധികം പേരും മസ്കത്ത് ഗവർണറേറ്റിലാണ്. 192 കേന്ദ്രങ്ങളിലായി 8363 പേരാണ് മസ്കത്തിൽ ക്വാറൻറീനിൽ കഴിയുന്നത്.
കോവിഡ് വ്യാപനം കണക്കിലെടുത്ത് പത്ത് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഏർപ്പെടുത്തിയ പ്രവേശന വിലക്ക് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നീട്ടാൻ കഴിഞ്ഞ ദിവസം നടന്ന സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചിട്ടുണ്ട്. സുഡാൻ, ലബനാൻ, ദക്ഷിണാഫ്രിക്ക, ബ്രസീൽ, നൈജീരിയ, താൻസനിയ, ഘാന, ഗിനിയ, സിയാറ ലിയോൺ, ഇതോപ്യ എന്നിവിടങ്ങളിൽനിന്നുള്ളവർക്കാണ് വിലക്ക് ബാധകം.
മറ്റു രാജ്യങ്ങളിൽനിന്ന് ഒമാനിലെത്തുന്നവർ 14 ദിവസത്തിനിടെ മുകളിൽ പറഞ്ഞ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ടെങ്കിൽ അവർക്കും വിലക്ക് ബാധകമായിരിക്കും. ഇൗ രാജ്യങ്ങളിൽനിന്ന് വരുന്ന ഒമാനി പൗരന്മാർ, നയതന്ത്ര പ്രതിനിധികൾ, ആരോഗ്യജീവനക്കാർ തുടങ്ങിയവർക്ക് വലക്കുണ്ടായിരിക്കില്ല. സർക്കാർ സ്കൂളുകളിലെ ഒാൺലൈൻ പഠനം മാർച്ച് 25 വരെ നീട്ടാനും സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചു. 12 ക്ലാസിൽ മാത്രം സംയോജിത വിദ്യാഭ്യാസ രീതി തുടരും.
കോവിഡ് വ്യാപനം രൂക്ഷമായ പത്തു രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കഴിഞ്ഞ ഫെബ്രുവരി 23 മുതൽ ഏർെപ്പടുത്തിയ 15 ദിവസത്തെ വിലക്കാണ് അനിശ്ചിത കാലത്തേക്ക് നീട്ടിയത്. താൻസനിയയിൽനിന്ന് ഒമാനിലേക്കു വന്ന യാത്രക്കാരിൽ 18 ശതമാനമായിരുന്നു പോസിറ്റിവിറ്റി നിരക്ക്. കോവിഡിെൻറ പുതിയ വകഭേദം വിവിധ രാജ്യങ്ങളിൽ വ്യാപകമാകുന്ന സാഹചര്യത്തിൽ സ്വദേശികളും വിദേശികളും അത്യാവശ്യമല്ലാത്ത വിദേശയാത്രകൾ ഒഴിവാക്കണമെന്നും സുപ്രീം കമ്മിറ്റി നിർദേശിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല