സ്വന്തം ലേഖകൻ: ഒമാനിൽ രാത്രികാല ലോക്ക്ഡൗൺ പ്രാബല്യത്തിൽ. മേയ് 16ന് കഴിഞ്ഞ ലോക്ഡൗൺ പിൻവലിച്ച ശേഷം രോഗ വ്യാപനം കുറയുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും രോഗികളുടെ എണ്ണം വീണ്ടും ഉയർന്നതോടെ ഞായറാഴ്ച മുതൽ രാത്രികാല നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തിൽ പലയിടത്തും ഗുരുതരാവസ്ഥയിൽ ഉള്ളവർക്ക് കിടക്ക ലഭിക്കാനില്ലാത്ത സാഹചര്യമുണ്ട്.
മരണ നിരക്ക് ഉയർന്നതോടെ മൃതദേഹങ്ങൾ നടപടിക്രമങ്ങൾ കഴിയുന്നത് വരെ സൂക്ഷിക്കാൻ മോർച്ചറിയിൽ ഇടം കിട്ടാത്ത സാഹചര്യവുമുണ്ട്. ആശുപത്രിയുടെ ശേഷിയിൽ കൂടുതൽ രോഗികൾ എത്തുന്നതായി ആശുപത്രി വൃത്തങ്ങൾ പറയുന്നു. ലോക്ഡൗൺ കച്ചവടത്തെയും തൊഴിൽ മേഖലയെയും രാത്രി സഞ്ചാരത്തെയും ബാധിക്കുമെങ്കിലും കോവിഡ് വ്യാപനം കുറയാൻ ലോക്ഡൗൺ കൊണ്ട് സാധിക്കുമെന്നാണ് പ്രതീക്ഷ.
വ്യാപനം കൂടിയതോടെ സ്വകാര്യ ആശുപത്രികളിൽ കുത്തിവെപ്പിന് വൻ തിരക്കാണ് അനുഭവപ്പെടുന്നത്. കമ്പനികളും വലിയ സ്ഥാപനങ്ങളും തങ്ങളുടെ ജീവനക്കാരെ മുഴുവൻ വാക്സിനേഷന് വിധേയമാക്കാനുള്ള നടപടികളെടുത്തു വരുന്നുണ്ട്.വാക്സിൻ രണ്ട് ഡോസ് എടുത്തവർക്ക് ഇന്ത്യയിലേക്കുള്ള വിമാനയാത്ര വിലക്ക് നീക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
രാത്രികാല നിയന്ത്രണങ്ങളുടെ ഭാഗമായി മുവാസലാത്ത് ബസ്, ഫെറി സർവീസ് സമയം പുനഃക്രമീകരിച്ചു. മസ്കത്ത്, സലാല സിറ്റി ബസുകൾ വൈകിട്ട് 6നു ശേഷം ഉണ്ടാകില്ല. ഇന്റർസിറ്റി ബസുകൾ അതത് സ്റ്റേഷനുകളിൽ വൈകിട്ട് ആറിന് സർവീസ് അവസാനിപ്പിക്കണം. ഷനാഹ-മസീറ റൂട്ടിൽ സർവീസുകൾ പതിവുപോലെ തുടരും.
മുസണ്ടം മേഖലയിലേക്കും തിരികെയുമുള്ള സർവീസുകൾ യാത്രക്കാരുടെ ആവശ്യമനുസരിച്ചും സാഹചര്യങ്ങൾ വിലയിരുത്തിയുമാകും പുനഃക്രമീകരിക്കുക. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 24121500, 24121555 (ബസ്), 80072000 (ഫെറി).
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല