സ്വന്തം ലേഖകൻ: രണ്ടു ദിവസത്തെ സന്ദർശനത്തിനായി സൗദിയിലെത്തിയ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ്, സൗദി ഭരണാധികാരി സൽമാൻ രാജാവുമായി കൂടിക്കാഴ്ച നടത്തി. സൗദി, ഒമാൻ ഏകോപന സമിതി രൂപീകരിക്കുന്നതിനുള്ള കരാറിൽ ഇരുരാജ്യങ്ങളുടേയും വിദേശകാര്യമന്ത്രിമാർ ഒപ്പുവച്ചു. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനും വിവിധ മേഖലകളിലെ സഹകരണം ശക്തമാക്കുന്നതുമടക്കം കാര്യങ്ങൾ ചർച്ചയായി.
നിയോം വിമാനത്താവളത്തിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും ആഭ്യന്തരമന്ത്രി അബ്ദുൽ അസീസ് ബിൻ സഊദ് ആലു സഊദും ചേർന്ന് സുൽത്താൻ ഹൈതമിനെയും സംഘത്തെയും സ്വീകരിച്ചു. ഇരു രാജ്യങ്ങളിലേയും പ്രതിരോധ, ആരോഗ്യ, ആഭ്യന്തര, ഗതാഗത, വാണിജ്യ, വ്യവസായ വകുപ്പ് മന്ത്രിമാരും ചർച്ചകളുടെ ഭാഗമായി. കഴിഞ്ഞവർഷം ജനുവരിയിൽ ഭരണാധികാരിയായി ചുമതലയേറ്റ ശേഷം ആദ്യമായാണ് സുൽത്താൻ ഹൈതം സൗദി സന്ദർശിക്കുന്നത്.
ഔദ്യോഗിക വരവേൽപിന് ശേഷം നിയോം കൊട്ടാരത്തിലെത്തിയ സുൽത്താനെ സൗദി ഭരണാധികാരി സൽമാൻ രാജാവ് സ്വീകരിച്ചു. ഒമാൻ-സൗദി സംയുക്ത ജോയൻറ് കോഓഡിനേഷൻ കൗൺസിൽ രൂപവത്കരിക്കുന്നതിനായുള്ള ധാരണപത്രവും ഇരു ഭരണാധികാരികളുടെയും സാന്നിധ്യത്തിൽ ഒപ്പുവെച്ചു. കൂടിക്കാഴ്ചക്ക് ശേഷം നടന്ന ചടങ്ങിൽ ഒമാെൻറ പരമോന്നത ബഹുമതിയായ ‘അൽ സൈദ് ഓർഡർ’ സൽമാൻ രാജാവിനും രാജാക്കൻമാർക്കും രാഷ്ട്രതലവൻമാർക്കും സൗദി നൽകുന്ന പരമോന്നത ബഹുമതിയായ ‘ഓർഡർ ഓഫ് കിങ് അബ്ദുൽ അസീസ്’ സുൽത്താൻ ഹൈതമിനും സമ്മാനിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല