1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 5, 2024

സ്വന്തം ലേഖകൻ: ഒമാനും യുഎഇയും തമ്മിൽ ബന്ധിക്കുന്ന റെയിൽ പദ്ധതിയുടെ ഒരുക്കങ്ങൾ ആരംഭിച്ചതായി അസ്യാദ് ഗ്രൂപ് സി.ഇ.ഒ എൻജിനീയർ അബ്ദുൽ റഹ്മാൻ ബിൻ സലേം അൽ ഹാത്മി അറിയിച്ചു. അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഒരുങ്ങുന്ന പദ്ധതി പ്രദേശത്തിന്‍റെ ഗതാഗത-ലോജിസ്റ്റിക് മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കും. പാതയിൽ 2.5 കിലോമീറ്റർ വീതമുള്ള രണ്ട് തുരങ്കങ്ങളും 36 പാലങ്ങളുമുണ്ടാകുമെന്ന് അൽ ഹാത്മി പറഞ്ഞു.

പാലത്തിന് ചിലത് 34 മീറ്റർ ഉയരമുണ്ടാകും. വൈവിധ്യമാർന്ന ഭൂപ്രദേശങ്ങളും കാലാവസ്ഥാ സാഹചര്യങ്ങളും പരിഗണിച്ച് വളരെ തന്ത്രപരമായി തയ്യാറാക്കിയതാണ് റെയിൽവേ ശൃംഖലയെന്നും അദ്ദേഹം പറഞ്ഞു. ഇരുരാജ്യങ്ങൾക്കുമിടയിൽ ചരക്കുകളുടെയും യാത്രക്കാരുടെയും സുഗമമായ ഒഴുക്കിന് വഴി തുറക്കുന്ന പാത ഇനി ‘ഹഫീത് റെയിൽ’ എന്നാണ് അറിയപ്പെടുക.

ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖിന്‍റെ യുഎഇ സന്ദർശനത്തോടനുബന്ധിച്ചാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. റെയിൽവെ കടന്നുപോകുന്ന മേഖലയിൽ സ്ഥിതി ചെയ്യുന്ന ജബൽ ഹഫീതിനെ സൂചിപ്പിച്ചാണ് പേര് നൽകപ്പെട്ടിരിക്കുന്നത്. യുഎഇ-ഒമാൻ ഉന്നതതല യോഗത്തിൽ റെയിൽ പദ്ധതിക്ക് വേണ്ടി ഇത്തിഹാദ് റെയിൽ, മുബദാല, ഒമാനി അസ്യാദ് ഗ്രൂപ് കമ്പനി എന്നിവയുടെ ഓഹരി പങ്കാളിത്തം പ്രഖ്യാപിച്ചിട്ടുണ്ട്. അതോടൊപ്പം ഒരു ടീമായി പ്രവർത്തിക്കാൻ കമ്പനികൾ ധാരണയിൽ ഒപ്പുവെച്ചിട്ടുമുണ്ട്.

ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന 300 കി.മീറ്റർ ദൂരത്തിലുള്ള റെയിൽ ശൃംഖല നിർമിക്കുന്നതിന് 2022ൽ യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്‍റെ ഒമാൻ സന്ദർശന വേളയിൽ കരാർ ഒപ്പിട്ടിരുന്നു. മണിക്കൂറിൽ 200 കി.മീറ്റർ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന ട്രെയിനുകൾ അബുദാബിയെയും ഒമാനിലെ സുഹാറിനെയും ബന്ധിപ്പിക്കുന്ന രീതിയിലാണ് നിർമിക്കുക. ഈ പാതയിൽ ചരക്ക് ട്രെയിനുകൾ മണിക്കൂറിൽ 120 കി.മീറ്റർ വേഗതയിൽ വരെ സഞ്ചരിക്കും.

പാസഞ്ചർ ട്രെയിനുകൾ സുഹാറിനും അബുദാബിക്കുമിടയിൽ 100 മിനിറ്റിലും സുഹാറിനും അൽഐനുമിടയിൽ 47 മിനിറ്റിലും എത്തിച്ചേരും. പദ്ധതി പൂർത്തീകരിച്ചാൽ മേഖലയിൽ ചരക്ക്, യാത്രാ രംഗത്ത് വലിയ മാറ്റമാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതിലൂടെ വർഷത്തിൽ 225ശലക്ഷം ടൺ ബൾക്ക് കാർഗോയും 282,000 കണ്ടെയ്‌നറുകളും എത്തിക്കാനാവുമെന്നും വിലയിരുത്തപ്പെടുന്നു.

ഒമാന്‍റെ വടക്കൻ തീരത്തുള്ള നഗരമായ സുഹാറും തലസ്ഥാനമായ മസ്കത്തും തമ്മിൽ 192 കി.മീറ്റർ ദൈർഘ്യമാണുള്ളത്. റെയിൽപാത വരുന്നത് ഇരു രാജ്യങ്ങളും തമ്മിലെ വിനോദസഞ്ചാര സാധ്യതകളും വർധിപ്പിക്കും. മേഖലയിലേക്ക് വിദേശനിക്ഷേപം വർധിപ്പിക്കാനും ഇത്ഉപകാരപ്പെടുമെന്ന് വിലയിരുത്തപ്പെടുന്നു. നിലവിൽ യുഎഇയിൽ നിർമാണം പൂർത്തിയായ ഇത്തിഹാദ് റെയിൽ പദ്ധതിയുമായി ബന്ധിപ്പിക്കുന്ന രീതിയിലാണ് ഹഫീത് പാത രൂപപ്പെടുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.