
സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനം വലിയ തോതിൽ നിയന്ത്രണ വിധേയമായതോടെ ഒമാനിൽ കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. രോഗവ്യാപനത്തിലും മരണത്തിലും ആശുപത്രികളിൽ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണത്തിലും കാര്യമായ കുറവുണ്ടായതിന്‍റെ പശ്ചാത്തലത്തിലാണ് ഇന്നലെ നടന്ന സുപ്രീം കമ്മിറ്റി യോഗം ഇളവുകൾ പ്രഖ്യാപിച്ചത്. അതോടൊപ്പം കോവിഡ് വാക്സിനേഷനിലുണ്ടായ വലിയ പുരോഗതിയും ഇതിനു കാരണമായി.
വെള്ളിയാഴ്ചയിലെ സമൂഹ നമസ്കാരമായ ജുമുഅ പ്രാർഥനയ്ക്ക് അനുമതി നൽകാനുള്ള തീരുമാനമാണ് ഇളവുകളിൽ പ്രധാനപ്പെട്ടത്. നീണ്ട 18 മാസത്തെ ഇടവേളക്ക് ശേഷമാണ് ജുമുഅ പുനരാരംഭിക്കുന്നത്. സെപ്തംബർ 24 വെള്ളിയാഴ്ച മുതൽ ജൂമുഅ നമസ്കാരം ആരംഭിക്കാനാണ് സുപ്രീം കമ്മിറ്റി അനുമതി നൽകിയിട്ടുള്ളത്. അതേ സമയം സെപ്റ്റംബർ അവസാനം വരെ ഒരു ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമായിരിക്കും ഈ മുത്തു പ്രാർഥനയ്ക്ക് പള്ളികളിലെത്താൻ അനുമതി. പള്ളിയുടെ ആകെ ശേഷിയുടെ അമ്പത് ശതമാനം വിശ്വാസികൾക്കായിരിക്കും പ്രവേശനം. പള്ളികളിൽ പാലിക്കേണ്ട നിയന്ത്രണങ്ങളുടെ കാര്യത്തിൽ മതകാര്യ മന്ത്രാലയം അന്തിമ തീരുമാനമെടുക്കും.
സാമൂഹിക, സാംസ്കാരിക, കായിക പരിപാടികൾ, പ്രദർശനങ്ങൾ, സമ്മേളനങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കാനും അനുമതി നൽകിയിട്ടുണ്ട്. പരിപാടികൾ നടക്കുന്ന സ്ഥലത്തിന്‍റെ പകുതിശേഷിയിൽ മാത്രമാണ് ആളുകളെ പ്രവേശിപ്പിക്കാൻ പാടുള്ളൂ. സെപ്റ്റംബർ അവസാനം വരെ ഒരു ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമായിരിക്കും പരിപാടിയിൽ പ്രവേശനത്തിന് അനുമതി.
പരിപാടികളിൽ പങ്കെടുക്കുന്നവർ സാമൂഹിക അകലം പാലിക്കൽ, മാസ്ക്ക് ധരിക്കൽ, സാനിറ്റൈസർ ഉപയോഗിക്കൽ തുടങ്ങിയ കോവിഡ് പെരുമാറ്റച്ചട്ടങ്ങൾ കൃത്യമായി പാലിക്കണം. മറ്റു നിർദ്ദേശങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾ പ്രഖ്യാപിക്കുമെന്നും സുപ്രിം കമ്മിറ്റി വ്യക്തമാക്കി.
കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിൻ്റെ ഭാഗമായി ഒമാനിലെ സ്വദേശി സ്കൂളുകൾക്ക് സുപ്രിം കമ്മിറ്റി നേരത്തേ പ്രവേശനാനുമതി നൽകിയിരുന്നു. ഇതു പ്രകാരം ഇന്നലെ ഞായറാഴ്ച മുതൽ സ്കൂളുകളിൽ നേരിട്ടുള്ള ക്ലാസ്സുകൾ ആരംഭിച്ചു. കർശനമായ കോവിഡ് പെരുമാറ്റച്ചട്ടങ്ങൾ പാലിച്ചുകൊണ്ടാണ് സ്കൂളുകൾ തുറന്നത്. 12 നും 17നും ഇടയിൽ പ്രായമുള്ള രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച കുട്ടികൾക്ക് മാത്രമാണ് അനുമതി നൽകിയത്. മറ്റുള്ളവർക്കായി ഓൺലൈൻ ക്ലാസ്സുകൾ തുടരും. ഒമാനാലെ ഇന്ത്യൻ സ്കൂളുകൾ ഒക്ടോബർ ആദ്യവാരത്തിൽ തുറക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല