സ്വന്തം ലേഖകൻ: സാമ്പത്തിക, വാണിജ്യ-വ്യാപാര മേഖലകളിലടക്കം സഹകരണം ശക്തമാക്കാനുള്ള സുപ്രധാന ധാരണാപത്രത്തിൽ ഒമാനും സൗദിയും ഒപ്പുവച്ചു. ഭക്ഷ്യസുരക്ഷ, വിദ്യാഭ്യാസം, ആരോഗ്യം, നിക്ഷേപം, സുരക്ഷ, സാംസ്കാരികം തുടങ്ങിയവ മേഖലകളിൽ സംയുക്ത കർമപരിപാടികൾക്കു തുടക്കമിടും.സാമ്പത്തിക വികസനം ലക്ഷ്യമിട്ട് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ കൂടുതൽ സംരംഭങ്ങൾ ആരംഭിക്കാനും തീരുമാനിച്ചു.
ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സെയ്ദിന്റെ സൗദി സന്ദർശനത്തോട അനുബന്ധിച്ചായിരുന്നു തന്ത്രപ്രധാന മേഖലകളിൽ സഹകരണം ശക്തമാക്കാനുള്ള തീരുമാനം. മേഖലയിലെ സുരക്ഷാപ്രശ്നങ്ങളടക്കമുള്ള വിഷയങ്ങൾ സൗദി ഭരണാധികാരി സൽമാൻ രാജാവുമായി അദ്ദേഹം ചർച്ച ചെയ്തു.
യെമൻ സംഘർഷത്തിന് രാഷ്ട്രീയ പരിഹാരം കാണാനുള്ള ശ്രമങ്ങൾ തുടരുമെന്നും മേഖലയുടെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കാൻ ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്നും സംയുക്ത പ്രഖ്യാപനത്തിൽ വ്യക്തമാക്കി. ഹൈടെക് സാങ്കേതിക വിദ്യകൾ, പാരമ്പര്യേതര ഊർജം, ഫാർമസ്യൂട്ടിക്കൽ, പെട്രോകെമിക്കൽ, വിനോദസഞ്ചാരം, ലോജിസ്റ്റിക്സ് മേഖലകളുടെ വളർച്ച ലക്ഷ്യമിട്ടുള്ള സംരംഭങ്ങൾക്കു തുടക്കം കുറിക്കും.
സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ, മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. മന്ത്രി, ഉദ്യോഗസ്ഥ തലങ്ങളിലും ചർച്ചകൾ നടന്നു. പുതിയ സംരംഭങ്ങൾ തുടങ്ങാനും പ്രവർത്തനപുരോഗതി വിലയിരുത്താനും സംയുക്ത കർമസമിതിക്കു രൂപം നൽകും. ഒമാൻ, സൗദി ഇൻവെസ്റ്റ്മെന്റ് അതോറിറ്റികളുടെ പ്രതിനിധികൾ സമിതിയിലുണ്ടാകും.
പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതികളുടെ സാധ്യതകൾ വിലയിരുത്തുന്നതടക്കമുള്ള ചുമതലകളാണ് സമിതിക്കുള്ളത്. ഒമാനിലെ പ്രത്യേക സാമ്പത്തിക മേഖലകളിൽ സൗദി പങ്കാളിത്തത്തോടെ പുതിയ സംരംഭങ്ങൾ ആരംഭിക്കും. സൗദി ഉൽപന്നങ്ങൾക്ക് രാജ്യാന്തര വിപണി കണ്ടെത്താൻ സൗകര്യമൊരുക്കുകയും ലോജിസ്റ്റിക്സ് കേന്ദ്രങ്ങൾ സ്ഥാപിക്കുകയും ചെയ്യും.
സൗദിയിൽ 2 ദിവസത്തെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സെയ്ദ് മടങ്ങി. ഗൾഫ് മേഖലയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട സന്ദർശനമായിരുന്നിത്. അധികാരമേറ്റശേഷം സുൽത്താൻ ആദ്യമായി നടത്തിയ വിദേശ സന്ദർശനവുമാണിത്. സൗദി ഭരണാധികാരി സൽമാൻ രാജാവും ജനവും നൽകിയ ഊഷ്മള വരവേൽപ്പിന് സുൽത്താൻ നന്ദി പറഞ്ഞു.
നിയോം ബേ വിമാനത്താവളത്തിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ, ആഭ്യന്തരമന്ത്രി അബ്ദുൽ അസീസ് ബിൻ സഊദ് ആലു സഊദ് ഒമാനിലെ സൗദി അംബാസഡർ അബ്ദുല്ല ബിൻ സഊദ് അൽ അൻസി തുടങ്ങിയവർ സുൽത്താനെയും സംഘത്തെയും യാത്രയയച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല