സ്വന്തം ലേഖകൻ: ഒമാനിലേക്കുള്ള വീസ രഹിത പ്രവേശന കാലാവധി 14 ദിവസമായി ഉയര്‍ത്തി. കൊവിഡ് ആഘാതമേറ്റ് തകർന്ന വിനോദ സഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. 103 രാഷ്ട്രങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്കാണ് സൗജന്യ പ്രവേശനത്തിന് അനുമതിയുള്ളത്.
അതേസമയം, രാജ്യത്ത് എത്തുന്നവര്‍ക്ക് ഏഴ് ദിവസം ക്വാറന്റീന്‍ നിര്‍ബന്ധമാണ്. പരമാവധി 14 ദിവസമാണ് ഒമാനില്‍ താമസിക്കാന്‍ അനുവദിയുള്ളത്. 14 ദിവസത്തിന് ശേഷം രാജ്യത്ത് തുടര്‍ന്നാല്‍, ഓരോ ദിവസത്തിനും 10 റിയാല്‍ വീതം പിഴ ഈടാക്കും. സന്ദര്‍ശകര്‍ 14 ദിവസത്തില്‍ കൂടുതല്‍ താമസിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഇതിന് അനുയോജ്യമായ വീസകള്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ഫീസ് നല്‍കി യാത്രക്ക് മുമ്പായി സ്വന്തമാക്കണം.
8 ദിവസത്തിൽ താഴെ സന്ദർശനത്തിന് എത്തുന്നവർക്ക് അനുമതി നൽകില്ല. ഇതുസംബന്ധിച്ച് വിമാനക്കമ്പനികൾക്ക് സിവിൽ ഏവിയേഷൻ അതോറിറ്റി നിർദേശം നൽകി. അതേസമയം, ഇന്ത്യക്കാര്‍ക്കുള്‍പ്പടെ 27 രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് സൗജന്യ പ്രവേശനം അനുവദിക്കുന്നതിന് പുതിയ മാനദണ്ഡങ്ങള്‍ ഒമാന്‍ എയര്‍പോര്‍ട്ട്‌സ് അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു.
ഈ രാഷ്ട്രങ്ങളിലെ പൗരന്‍മാര്‍ അമേരിക്കന്‍ ഐക്യനാടുകള്‍, കാനഡ, ആസ്‌ത്രേലിയ, യു കെ, ജപ്പാന്‍, ഷെന്‍ഖന്‍ രാഷ്ട്രങ്ങള്‍ എന്നിവിടങ്ങളിലെ സ്ഥിര താമസക്കാരോ ഈ രാഷ്ട്രങ്ങളിലെ വീസ കൈവശമുള്ളവരോ ആയിരിക്കണം. സന്ദര്‍ശകരുടെ പാസ്‌പോര്‍ട്ട് ആറ് മാസത്തില്‍ കുറയാത്ത കാലാവധിയുള്ളതാകണം. റിട്ടേണ്‍ ട്രാവല്‍ ടിക്കറ്റ്, ഹോട്ടല്‍ റിസര്‍വേഷന്‍, ആരോഗ്യ ഇന്‍ഷ്വറന്‍സ് എന്നിവ നിര്‍ബന്ധമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല