സ്വന്തം ലേഖകൻ: ഒമാനില്‍ പുതിയ മന്ത്രാലയങ്ങള്‍ രൂപീകരിച്ചും വിവിധ മന്ത്രാലയങ്ങള്‍ ഒന്നാക്കി മാറ്റിയും മന്ത്രാലയങ്ങളുടെ പേരുകളില്‍ മാറ്റം വരുത്തിയും സുല്‍ത്താന്റെ രാജകീയ ഉത്തരവ്. പുതിയ മന്ത്രിമാരെയും സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് പ്രഖ്യാപിച്ചു. സാംസ്‌കാരിക, കായിക, യുവജന മന്ത്രാലയം രൂപൂകരിക്കുകയും നീതിന്യായ, നിയമകാര്യ മന്ത്രാലയങ്ങളെ ലയിപ്പിക്കുകയും ചെയ്തു.
തൊഴില്‍ മന്ത്രാലയം സ്ഥാപിച്ചു. ഗതാഗത, ആശയവിനിമയ, ഐടി മന്ത്രാലയവും സ്ഥാപിച്ചു. പൈതൃക- സാംസ്‌കാരിക മന്ത്രാലയത്തിന്റെ പേര് ഇനി മുതല്‍ പൈതൃക- വിനോദസഞ്ചാര മന്ത്രാലയം എന്ന് അറിയപ്പെടും. കൃഷി- ഫിഷറീസ് മന്ത്രാലയത്തിന്റെ പേര് കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം എന്നാക്കി. പാര്‍പ്പിട മന്ത്രാലയത്തിന്റെ പേര് പാര്‍പ്പിട- നഗരാസൂത്രണ മന്ത്രാലയം എന്ന് ഭേദഗതി ചെയ്തു. സമ്പദ്ഘടന മന്ത്രാലയം സ്ഥാപിച്ചിട്ടുണ്ട്.
എണ്ണ – പ്രകൃതി വാതക മന്ത്രാലയത്തിന്റെ പേര് എനര്‍ജി- മിനറല്‍സ് മന്ത്രാലയം എന്നാക്കി. വാണിജ്യ- വ്യവസായ മന്ത്രാലയത്തിന്റെ പേര് വാണിജ്യ- വ്യവസായ- നിക്ഷേപപ്രോത്സാഹന മന്ത്രാലയം എന്നുമാറ്റി. ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പേര് ഉന്നത വിദ്യാഭ്യാസം- ശാസ്ത്രഗവേഷണ- നൂതന മന്ത്രാലയം എന്നാക്കി.
ചില മന്ത്രിമാരുടെ ഔദ്യോഗിക പേരുകളും മാറ്റി. ഒമാന്‍ 2040 വിഷന്‍ നടപ്പാക്കുന്നത് നിരീക്ഷിക്കാനുള്ള പുതിയ യൂണിറ്റ് സ്ഥാപിച്ചു. പ്രത്യേക സാമ്പത്തിക മേഖലകള്‍ക്കും സ്വതന്ത്ര മേഖലകള്‍ക്കുമുള്ള പബ്ലിക് അതോറിറ്റിയും സ്ഥാപിച്ചു. പബ്ലിക് അതോറിറ്റി ഫോര്‍ ക്രാഫ്റ്റ് ഇന്‍ഡസ്ട്രീസ്, പബ്ലിക് അതോറിറ്റി ഫോര്‍ പ്രൈവറ്റൈസേഷന്‍ ആന്‍ഡ് പാര്‍ട്ണര്‍ഷിപ് എന്നിവയും പിരിച്ചുവിട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല