സ്വന്തം ലേഖകൻ: ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ എന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത് ഒരു മാസം പിന്നിടുമ്പോൾ, അതു നടപ്പാക്കാൻ തയാറാണെന്ന പ്രഖ്യാപനവുമായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറ. ‘ഞങ്ങൾ അതിനു തയാറാണ്. എല്ലാ നിയമഭേദഗതികൾക്കുമൊടുവിൽ ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പിന്’ തിരഞ്ഞെടുപ്പ് കമ്മിഷൻ തയാറാണ്’ – അറോറ പറയുന്നു.
ഇന്ത്യയില്‍ മിക്കവാറും എല്ലാ മാസവും തിരഞ്ഞെടുപ്പുകൾ നടക്കുന്നത് വികസനപ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞമാസം അഭിപ്രായപ്പെട്ടിരുന്നു. ഒരു വോട്ടേഴ്സ് ലിസ്റ്റ് ഉപയോഗിച്ച് ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ എന്ന തരത്തിൽ തിരഞ്ഞെടുപ്പ് നടത്തുന്നത് ഈ പ്രശ്നത്തിനു പരിഹാരമായിരിക്കുമെന്നും അതിനെപ്പറ്റി വിശദമായ പഠനം നടത്തേണ്ടത് അത്യാവശ്യമാണെന്നും മോദി പറഞ്ഞിരുന്നു.
ഇന്ത്യയിൽ തിരഞ്ഞെടുപ്പ് നടത്തുന്നതിന്റെ ഉത്തരവാദിത്തം തിരഞ്ഞെടുപ്പ് കമ്മിഷനാണ് എന്നിരിക്കെ അറോറയുടെ വാക്കുകൾക്കു പ്രാധാന്യമേറുന്നു. ഒരൊറ്റ തിരഞ്ഞെടുപ്പെന്ന ആശയം പ്രധാനമന്ത്രി വളരെ മുൻപേ അവതരിപ്പിച്ചതാണ്. 2018 ൽ നിയമ കമ്മിഷൻ കരട് റിപ്പോർട്ടിൽ ലോക്സഭ, നിയമസഭകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയിലേക്കുള്ള തിരഞ്ഞെടുപ്പുകൾ ഒന്നിച്ചു നടത്താനുള്ള ശുപാർശ ഉൾപ്പെടുത്തിയിരുന്നു.
എന്നാൽ കോൺഗ്രസടക്കം ഒട്ടേറെ പ്രതിപക്ഷ കക്ഷികൾ ഈ ആശയത്തോടു വിയോജിക്കുന്നു. ഇത് അപ്രായോഗികമായ ആശയമാണെന്നാണ് വിമർശകരുടെ വാദം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല