സ്വന്തം ലേഖകൻ: കടക്കെണിയിൽ നട്ടംതിരിയുന്നതിനാൽ, ജനങ്ങളോടു ചായകുടി കുറയ്ക്കാൻ പാക്കിസ്ഥാൻ സർക്കാർ അഭ്യർഥിച്ചു. ലോകത്ത് ഏറ്റവും കൂടുതൽ തേയില ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് പാക്കിസ്ഥാൻ. സർക്കാരിന്റെ സാമ്പത്തികഭാരം കുറയ്ക്കാനാണ് ജനങ്ങൾ ദിവസം ഒന്നോ രണ്ടോ കപ്പ് ചായ വീതം കുറയ്ക്കാൻ ആസൂത്രണ–വികസന മന്ത്രി അഹ്സൻ ഇക്ബാൽ അഭ്യർഥിച്ചത്.
കഴിഞ്ഞ മാസം 19 ന് ആഡംബര വസ്തുക്കൾ അടക്കമുള്ളവയുടെ ഇറക്കുമതി പാക്കിസ്ഥാൻ നിരോധിച്ചിരുന്നു. ചായകുടി നിർത്തിയാൽ പരിഹരിക്കാവുന്നതല്ല രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി എന്നു ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളിൽ മന്ത്രിക്കെതിരെ പരിഹാസ പ്രളയമാണ്.
പൊതു സ്വത്ത് ഉപയോഗിച്ച് പ്രധാനമന്ത്രിയുടെ വസതിയിലെ നീന്തൽക്കുളം പുതുക്കിപ്പണിയുന്നതും അത്യാഢംബര അത്താഴവിരുന്നുകൾ നടത്തുന്നതും പാക് ജനത ചോദ്യം ചെയ്തു. ജനോപകാരപ്രദമായ പദ്ധതികൾ ആസൂത്രണം ചെയ്യാതെ ചായ കുറയ്‌ക്കണമെന്ന ഉത്തരവിനെ മാനിക്കില്ലെന്ന് ജനം പറഞ്ഞു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് നിലവിൽ പാകിസ്താൻ. സാമ്പത്തിക പ്രശ്‌നം രൂക്ഷമായതോടെ ഭക്ഷ്യവസ്തുക്കൾ, വാതകം, ഇന്ധനം എന്നിവയുടെയും വില ഉയരുകയാണ്.വൈദ്യുതി നിയന്ത്രണം പത്തുമണിക്കൂറാക്കി ഉയർത്താൻ പാകിസ്താൻ ആലോചിക്കുന്നുണ്ട്. പാകിസ്താന്റെ വിദേശനാണ്യശേഖരം ജൂൺ ആദ്യവാരം 1000കോടി ഡോളറായി ചുരുങ്ങിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല