സ്വന്തം ലേഖകന്‍: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫീസ് സയീദിന്റെ വീട്ടുതടങ്കല്‍ പാകിസ്താന്‍ മൂന്നു മാസത്തേക്കുകൂടി നീട്ടി. ജമാത്ത് ഉദ്ദവ തലവനായ ഹാഫിസിന്റെ മൂന്നുമാസത്തെ വീട്ടുതടങ്കല്‍ കാലാവധി ഇന്നലെ അവസാനിച്ചതോടെയാണ് പാക് പഞ്ചാബ് പ്രവിശ്യയിലെ ആഭ്യന്തര ഭരണകൂടത്തിന്റെ തീരുമാനം. 90 ദിവസത്തേക്കാണ് തടങ്കല്‍ കാലാവധി നീട്ടിയത്. ആഭ്യന്തരമന്ത്രി ചൗധരി നിസാറാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്.
ഹാഫിസിനു പുറമേ ജമാത്ത് ഉദ്ദവ നേതാക്കളായ അബ്ദുള്‍ റഹ്മാന്‍ ആബിദ്, അബ്ദുള്ള ഉബൈദ്, സഫര്‍ ഇക്ബാല്‍, ഖാസി കാസിഫ് നിയാസ് എന്നിവരുടെ വീട്ടുതടങ്കലും 90 ദിവസത്തേക്കു നീട്ടി. ജനുവരി 30ന് ചൗബുര്‍ജിയിലെ ജമാത്ത് ഉദ്ദവയുടെ ആസ്ഥാനത്തുനിന്നാണ് ഹാഫിസ് പിടിയിലായത്. അമേ രിക്കന്‍ ഭരണകൂടത്തിന്റെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്നാണ് ഹാഫിസിനെ അറസ്റ്റ് ചെയ്തത്.
രാജ്യത്തിന്റെ ഭീകരവാദ വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായാണ് സയീദിന്റെ വീട്ടുതടങ്കല്‍ നീട്ടിയിരിക്കുന്നതെന്ന് പാക്ക് സര്‍ക്കാര്‍ തീരുമാനത്തോട് പ്രതികരിച്ചു. ഹാഫിസ് സയീദിനെ പാക്കിസ്ഥാനില്‍ വീട്ടുതടങ്കലിലാക്കിയതു ദേശീയതാല്‍പര്യം മുന്‍നിര്‍ത്തിയുള്ള നയതീരുമാനത്തിന്റെ ഭാഗമാണെന്നു പാക്ക് പട്ടാളം നേരത്തെ പ്രതികരിച്ചിരുന്നു.
എന്നാല്‍, യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അധികാരമേറ്റ ശേഷം ഭീകരതയ്‌ക്കെതിരെ ശക്തമായ നിലപാടെടുക്കണമെന്ന് പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. സഹായങ്ങള്‍ നിര്‍ത്തുന്നതിനു പുറമേ, ഉപരോധ ഭീഷണിയും ട്രംപ് ഭരണകൂടം മുന്നോട്ടുവച്ചതോടെയാണ് പാക്ക് സര്‍ക്കാര്‍ നടപടിക്കു തയാറായതെന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല