1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 10, 2023

സ്വന്തം ലേഖകൻ: പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ (70) അതിർത്തിരക്ഷാ സേന കോടതിയിൽ കടന്നുകയറി ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തതിനു പിന്നാലെ രാജ്യത്തു കലാപാന്തരീക്ഷം. റാവൽപിണ്ടിയിൽ സൈനിക ആസ്ഥാനത്തിന്റെ പ്രധാന കവാടം പ്രക്ഷോഭകർ തകർത്തു.

അഴിമതിക്കേസിലെ വാദത്തിനായി ഇമ്രാൻ ഇസ്‌ലാമാബാദ് ഹൈക്കോടതിയിലെത്തിയപ്പോഴാണ്, അതിർത്തിരക്ഷാ സേനയായ പാക്ക് റേഞ്ചേഴ്സിന്റെ അംഗങ്ങൾ ജനാലച്ചില്ലു തകർത്ത് അകത്തുകടന്ന് അദ്ദേഹത്തെ പിടികൂടിയത്. ഇമ്രാനെ കോളറിൽ പിടിച്ചുനടത്തിക്കുന്നതും വാനിലേക്കു തള്ളിക്കയറ്റുന്നതും വിഡിയോ ദൃശ്യങ്ങളിൽ കാണാം. തലയിലും കാലിലും സാരമായി മർദിച്ചെന്നും അദ്ദേഹത്തിന്റെ ചക്രക്കസേര തട്ടിത്തെറിപ്പിച്ചെന്നും പാക്ക് ദിനപത്രമായ ‘ഡോൺ’ റിപ്പോർട്ട് ചെയ്തു.

ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആമിർ ഫാറൂഖ് ഇസ്‌ലാമാബാദ് ഐജിയെ വിളിച്ചുവരുത്തി വിശദീകരണം തേടി. ഐജി ഹാജരായില്ലെങ്കിൽ പ്രധാനമന്ത്രിയെത്തന്നെ വിളിച്ചുവരുത്തുമെന്നും മുന്നറിയിപ്പു നൽകിയിരുന്നു. അറസ്റ്റ് നിയമപരമാണോ എന്ന കാര്യത്തിൽ ഇരുപക്ഷത്തിന്റെയും വാദം കേട്ടെങ്കിലും കോടതി വിധി പറഞ്ഞില്ല.

കോടതിക്കുള്ളിലുണ്ടായ കയ്യേറ്റത്തിൽ അഭിഭാഷകർക്കും ഹൈക്കോടതി ഉദ്യോഗസ്ഥർക്കും സുരക്ഷാജീവനക്കാർക്കും പരുക്കേറ്റതായി ഇമ്രാന്റെ പാർട്ടിയായ പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫിന്റെ (പിടിഐ) നേതാക്കൾ ആരോപിച്ചു. സാമ്പത്തികകുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന നാഷനൽ അക്കൗണ്ടബിലിറ്റി ബ്യൂറോയുടെ (എൻഎബി) റാവൽപിണ്ടി ഓഫിസിലേക്ക് ഇമ്രാനെ മാറ്റിയെന്നും ഇന്നു കോടതിയിൽ ഹാജരാക്കുമെന്നുമാണു വിവരം. എന്നാൽ അജ്ഞാതകേന്ദ്രത്തിലേക്കാണു കൊണ്ടുപോയതെന്ന് പിടിഐ നേതാവ് ഫവാദ് ചൗധരി ആരോപിച്ചു.

രാജ്യമെങ്ങും പ്രതിഷേധത്തിനു പിടിഐ ആഹ്വാനം ചെയ്തതിനു പിന്നാലെ പ്രവർത്തകർ തെരുവിലിറങ്ങി. ഇസ്‌ലാമാബാദിലും പഞ്ചാബ് പ്രവിശ്യയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ലഹോർ കോർ കമാൻഡറുടെ വീട് അടിച്ചുതകർത്തു. ഇവിടെയും റാവൽപിണ്ടിയിലെ ആസ്ഥാനത്തും സൈന്യം സംയമനം പാലിച്ചെന്നാണു റിപ്പോർട്ട്. ഫൈസലാബാദിൽ ആഭ്യന്തരമന്ത്രി റാണാ സനവുല്ലയുടെ വീട് ആക്രമിച്ചു. കറാച്ചി, പെഷാവർ, റാവൽപിണ്ടി തുടങ്ങി മറ്റു നഗരങ്ങളിലും സംഘർഷമുണ്ട്. സമൂഹമാധ്യങ്ങൾക്കു വിവിധയിടങ്ങളിൽ വിലക്ക് ഏർപ്പെടുത്തി. സ്വകാര്യ സ്കൂളുകൾക്കെല്ലാം ഇന്ന് അവധി നൽകി.

ഇമ്രാൻ പ്രധാനമന്ത്രിയായിരിക്കെ, അദ്ദേഹത്തിന്റെ ഭാര്യയുടെയും സുഹൃത്തിന്റെയും പേരിലുള്ള അൽ ഖാദിർ ട്രസ്റ്റും റിയൽ എസ്റ്റേറ്റ് കമ്പനിയുമായി നടന്ന ഭൂമി ഇടപാടിൽ അഴിമതി ആരോപിച്ചാണ് അറസ്റ്റ്. ഇന്നലെ രാവിലെയാണു വാറന്റ് പുറപ്പെടുവിച്ചതെന്ന് എൻഎബി പറഞ്ഞെങ്കിലും വാറന്റിലെ തീയതി മേയ് 1 ആണ്. പലതവണ ആവശ്യപ്പെട്ടിട്ടും കോടതിയിൽ ഹാജരാകാത്തതിനെത്തുടർന്നാണ് അറസ്റ്റെന്ന് ആഭ്യന്തരമന്ത്രി റാണാ സനവുല്ല അവകാശപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.