സ്വന്തം ലേഖകൻ: അഫ്ഗാനിസ്താനില്‍ പ്രതിരോധ സേനയുടെ നിയന്ത്രണത്തിലുള്ള അവശേഷിക്കുന്ന ഒരേയൊരു മേഖലയായ പഞ്ച്ശീർ പ്രവിശ്യയുടെ പൂര്‍ണ നിയന്ത്രണം തങ്ങള്‍ പിടിച്ചെടുത്തതായി താലിബാന്‍ വക്താവ് സബീഹുല്ല മുജാഹിദ്. പഞ്ച്ശീർ പ്രവിശ്യാ ഗവര്‍ണറുടെ കോമ്പൗണ്ട് ഗേറ്റിന് മുന്നില്‍ താലിബാന്‍ അംഗങ്ങള്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. പ്രതിരോധ സേനയുടെ തലവനായ അഹ്മദ് മസൂദ് താലിബാന്റെ അവകാശവാദത്തോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.
താലിബാന് കിട്ടാക്കനിയായി നിലനിന്നിരുന്ന പാഞ്ച്ശിര്‍ പ്രവിശ്യ പാകിസ്താന്‍ സൈന്യത്തിന്റെ പിന്തുണയോടെയാണ് താലിബാന്‍ പിടിച്ചെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. ശക്തമായ ചെറുത്തുനില്പാണ് പഞ്ച്ശീറില്‍ നിന്നും താലിബാന് നേരിടേണ്ടി വന്നത്. നിരവധി നാശനഷ്ടമുണ്ടായെങ്കിലും സർക്കാരുണ്ടാക്കുന്നതിന് മുന്‍പ് പഞ്ച്ശീർ പിടിച്ചെടുക്കാനായത് താലിബാന് വലിയ നേട്ടമാണ്.
അതേസമയം പ്രതിരോധ സേനയുടെ തലവൻ അഹമ്മദ് മസൂദ് ചർച്ചക്ക് ഒരുക്കമാണെന്ന് പ്രഖ്യാപിച്ചു. മസൂദിന്‍റെ നേതൃത്വത്തിൽ താലിബാനെ പ്രതിരോധിച്ചു നിൽക്കുകയായിരുന്നു പഞ്ച്ശീർ. മതപണ്ഡിതരുടെ മധ്യസ്ഥതയിൽ താലിബാനുമായി ചർച്ചക്ക് തയാറാണെന്നാണ് അഹമ്മദ് മസൂദ് ഫേസ്ബുക്ക് പേജിലൂടെ ഇപ്പോൾ അറിയിച്ചിരിക്കുന്നത്. അഹമ്മദ് മസൂദിന്‍റെ ആവശ്യത്തോട് താലിബാൻ പ്രതികരിച്ചിട്ടില്ല.
പഞ്ച്ശീറിന്റെ ചുറ്റുമുള്ള ഭാഗം താലിബാന്‍റെ അധീനതയിലായതിനാൽ മേഖലയിലെ ജനങ്ങൾ ഉപരോധത്തിലാണ് കഴിയുന്നത്. രണ്ട് ലക്ഷത്തോളം ആളുകളാണ് ഇവിടെയുള്ളത്. പ്രദേശത്തേക്കുള്ള വൈദ്യുത ബന്ധം താലിബാൻ നേരത്തെ വിഛേദിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല