സ്വന്തം ലേഖകന്‍: ഉത്തര്‍പ്രദേശില്‍ മോദിയെ വീഴ്ത്തി ശീയ രാഷ്ട്രീയത്തില്‍ ശക്തമായ സാന്നിധ്യമാകാന്‍ എല്ലാം മറന്ന് ഒന്നിച്ച ബി.എസ്.പിക്കും എസ്.പിക്കും കിട്ടിയത് വലിയ തിരിച്ചടി. ബംഗാളില്‍ മമത നേരിട്ടത് അപ്രതീക്ഷിത തോല്‍വി. ബിഹാറില്‍ എല്ലാ ശക്തിയും പുറത്തെടുത്ത ആര്‍.െജ.ഡി–മഹാസഖ്യവും തകര്‍ന്നടിഞ്ഞു.
24 വര്‍ഷത്തെ വീര്യമുള്ള വൈരം മറന്ന് ബി.എസ്.പിയും എസ്.പിയും ഒന്നിച്ച് മഹാസഖ്യമുണ്ടാക്കിയതിന് പിന്നില്‍ ഒരുപാട് സ്വപ്നങ്ങളുണ്ട്. യുപിയില്‍ മോദിയുടെ കുതിപ്പ് തടഞ്ഞ് പ്രതിപക്ഷ വിശാലസഖ്യത്തില്‍ പ്രധാന വിലപേശല്‍ ശക്തിയായി മാറുക. ബി.ജെ.പിയുടെ ചരിത്ര വിജയത്തിന് മുന്നില്‍ മഹാസഖ്യത്തിന്റെ മനസിലിരിപ്പിന് പ്രസക്തിയില്ലാതായി. കഴിഞ്ഞതവണ പൂജ്യത്തിലൊതുങ്ങിയ ബി.എസ്.പിക്ക് 12 സീറ്റ് ഉറപ്പിക്കാനായപ്പോള്‍ 2014ലെ അഞ്ച് സീറ്റ് ഏഴാക്കി മാറ്റാനേ എസ്.പിക്ക് കഴിഞ്ഞുള്ളു. ഒപ്പം നിന്ന അജിത് സിങ്ങിന്റെ ആര്‍.എല്‍.ഡിക്ക് ഒന്നും കിട്ടിയതുമില്ല. രണ്ടുവര്‍ഷം അകലെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് വരെ മഹാസഖ്യത്തിന്റെ ഐക്യം ഉണ്ടാകുമോയെന്നതാണ് ഇനി അറിയേണ്ടത്.
ബംഗാളില്‍ബി.ജെ.പിയെ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് വാശിപിടിച്ച മമത ബാനര്‍ജിക്കും ജനവിധി തിരിച്ചടിയായി. രണ്ടുസീറ്റില്‍ ഒതുങ്ങിനിന്ന ബി.ജെ.പി, പതിനെട്ട് നിലയിലേക്ക് ഉയര്‍ന്നപ്പോള്‍ നഷ്ടം സഹിക്കേണ്ടത് വന്നത് മമതയ്!ക്ക്. ബി.ജെ.പി –തൃണമൂല്‍ പോരാട്ടത്തില്‍ കോണ്‍ഗ്രസ് ഒരു സീറ്റിലൊതുങ്ങിയപ്പോള്‍ ഇടതുപാര്‍ട്ടികള്‍ ചരിത്രത്തിലാദ്യമായി ബംഗാള്‍ ചിത്രത്തില്‍ നിന്ന് പുറത്തായി.
ബിഹാറില്‍ മോദി–നിതീഷ് കൂട്ടുക്കെട്ടിനെതിരെ രംഗത്തിറങ്ങിയ ആര്‍.ജെ.ഡി–കോണ്‍ഗ്രസ് മഹാസഖ്യത്തിന് അടിപതറി. പ്രതിപക്ഷ സഖ്യത്തെ തുന്നിച്ചേര്‍ക്കാന്‍ കരുക്കല്‍ നീക്കിയ ചന്ദ്രബാബുനായിഡുവിന് കിട്ടിയത് മറക്കാനാവാത്ത പരാജയം. മൂന്നാംമുന്നണി രൂപീകരിച്ച് ദേശീയ രാഷ്ട്രീയത്തിലും ഒരുകൈ നോക്കാമെന്ന് കരുതിയ തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന്റെ സ്വപ്നങ്ങള്‍ക്കും തിരിച്ചടിയേറ്റു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല