സ്വന്തം ലേഖകൻ: ലോക്‌സഭയില്‍ അവതരിപ്പിച്ച ഡേറ്റ സംരക്ഷണ ബില്‍ സംയുക്ത സമിതിക്ക് വിട്ടു. കൂടുതല്‍ പരിശോധനയ്ക്ക് വേണ്ടിയാണ് സംയുക്ത സമിതിക്ക് വിട്ടത്. ബില്‍ അവതരണത്തെത്തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ പ്രതിഷേധിച്ചു. മന്ത്രി രവിശങ്കര്‍ പ്രസാദ് ആണ് ബില്‍ അവതരിപ്പിച്ചത്. ബില്‍ സ്വകാര്യതയിലേക്കുള്ള കൈകടത്തലാണെന്നും സ്ഥിരസമിതി ചര്‍ച്ച ചെയ്യണമെന്നും പ്രതിപക്ഷം അറിയിച്ചു.
ലോകസഭയില്‍ 20 പേരും രാജ്യസഭയില്‍ നിന്ന് 10 പേരുമടങ്ങുന്ന സമിതിയായിരിക്കും ബില്‍ പരിശോധിക്കുക. കോണ്‍ഗ്രസ് സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി, തൃണമൂല്‍ അംഗങ്ങളായ സൗഗത റോയ്, മഹുവ മൊയ്ത്ര എന്നിവര്‍ ബില്ലിനെ എതിര്‍ത്തു.രാജ്യസുരക്ഷയ്ക്ക് ഭീഷണി നേരിടുന്ന ഘട്ടങ്ങളില്‍ മാത്രമേ സ്വകാര്യ വിവരങ്ങള്‍ പരിശോധിക്കൂ എന്ന് മന്ത്രി പറഞ്ഞെങ്കിലും പ്രതിപക്ഷം എതിര്‍ക്കുകയായിരുന്നു.
ഇന്ത്യയില്‍ ഡേറ്റ സംരക്ഷണ നിയമം ആവശ്യമാണെന്ന സുപ്രീം കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ബില്‍ അവതരിപ്പിക്കുന്നതെന്നാണ് രവി ശങ്കര്‍ പ്രസാദ് പറഞ്ഞത്. ബഹളത്തെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങി പോയി. ബില്‍ ഐ.ടി സ്ഥിരം സമിതിക്ക് വിടണമെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂരും ആവശ്യപ്പെട്ടു. ബില്‍ പരിശോധനയ്ക്ക് വെക്കുമ്പോള്‍ സമിതിയില്‍ മഹുവ മൊയ്ത്രയെ ഉള്‍പ്പെടുത്തണമെന്ന് തൃണമൂല്‍ ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല