സ്വന്തം ലേഖകൻ: ആറു പതിറ്റാണ്ട് ഫാഷൻ രംഗത്തു നിറഞ്ഞുനിന്ന പ്രമുഖ ഫ്രഞ്ച് ഡിസൈനർ പിയറി കാർഡിൻ (98) അന്തരിച്ചു. ഫാഷൻ രംഗത്ത് പുതിയ തരംഗം സൃഷ്ടിച്ച് 1950കളിൽ രംഗപ്രവേശം ചെയ്ത അദ്ദേഹം പിന്നീട് ആയിരത്തോളം ഉൽപന്നങ്ങളുടെ വിശ്വസനീയ ബ്രാൻഡ്നാമമായി മാറി. പേന മുതൽ റിസ്റ്റ് വാച്ച് വരെയും പെർഫ്യൂം മുതൽ വാഹനം വരെയും നീളുന്ന അവ ഇന്ത്യയുൾപ്പെടെ ലോകമൊട്ടാകെയുള്ള ഒരുലക്ഷത്തോളം ഔട്ട്‌ലെറ്റുകളിലൂടെ വിറ്റുപോയി.
മറ്റു ഫാഷൻ ഡിസൈനർമാർ സ്ത്രീ വേഷങ്ങളുടെ ആർഭാടങ്ങൾക്കു പിന്നാലെ പോയപ്പോൾ ഗ്രാഫിക് പാറ്റേണുകളും കുമിള ഡിസൈനുകളും നിറഞ്ഞ പുതുമയുള്ള വസ്ത്രങ്ങളിലൂടെയാണു പിയറി കാർഡിൻ ശ്രദ്ധ നേടിയത്. പിന്നീട് വാഹന രൂപകൽപനയ്ക്കും സമയം കണ്ടെത്തിയ അദ്ദേഹം അമേരിക്കൻ മോട്ടർ കോർപറേഷന്റേതുൾപ്പെടെ ഒട്ടേറെ മോഡലുകൾ അവതരിപ്പിച്ചു.
1922 ജൂലൈ 7ന് ഇറ്റലിയിൽ വെനീസിനടുത്ത് ഇടത്തരം കുടുംബത്തിൽ ജനിച്ച കാർഡിൻ പിന്നീട് മധ്യ ഫ്രാൻസിലേക്കു താമസം മാറ്റി. 14 ാം വയസ്സിൽ തയ്യൽക്കാരന്റെ സഹായി ആയി ചേർന്ന അദ്ദേഹം 1945ൽ പാരിസിലെ പ്രമുഖ വസ്ത്ര രൂപകൽപനാവിദഗ്ധരുടെയും കൂടെ പ്രവർത്തിച്ചു.
1950ൽ സ്വന്തം ഫാഷൻ ഹൗസ് തുറന്ന കാർഡിൻ പിൽക്കാലത്ത് പാരിസിലെ പ്രമുഖ റസ്റ്ററന്റ് ശൃംഖലയുൾപ്പെടെയുള്ളവ വിലയ്ക്കു വാങ്ങി. പ്രദർശനങ്ങളിലെ വസ്ത്ര ശേഖരം വിറ്റ ആദ്യത്തെ ഡിസൈനറും കാർഡിൻ ആയിരുന്നു. 1991ൽ യുനെസ്കോ ഗുഡ്‌വിൽ അംബാസഡറായും പ്രവർത്തിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല