സ്വന്തം ലേഖകൻ: ആയിരം പൂർണചന്ദ്രന്മാരെ കണ്ടതിന്റെ നിറവിൽ ഫ്രാൻസിസ് മാർപാപ്പ ഇന്ന് ശതാഭിഷിക്തനാകുന്നു. വ്യക്തിപരമായ ആഘോഷങ്ങളോട് ആഭിമുഖ്യമില്ലാത്ത മാർപാപ്പയുടെ 84-ാം പിറന്നാൾ ദിനത്തിലും പ്രത്യേക ആഘോഷങ്ങളൊന്നുമില്ല. കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും ശ്രദ്ധേയനായ മാർപാപ്പമാരിലൊരാൾ എന്ന നിലയ്ക്ക് ലോകമെങ്ങും സ്വീകാര്യനായ ഫ്രാൻസിസ് മാർപാപ്പ സഭയ്ക്കുള്ളിലെ നവീകരണത്തിന്റെ പുതിയ അധ്യായമാണ്.
അർജന്റീനയിലെ ബ്യൂനസ് ഐറിസ് ആർച്ച് ബിഷപ്പായിരുന്ന കർദിനാൾ ജോർജ് മാരിയോ ബർഗോളിയോ 2013 മാർച്ച് 13നാണു ഫ്രാൻസിസ് മാർപാപ്പയായത്. കത്തോലിക്കാ സഭയുടെ 266–ാമത്തെ മാർപാപ്പ.
ഇറ്റാലിയൻ റെയിൽവേ ജീവനക്കാരന്റെ അഞ്ചു മക്കളിൽ ഒരാളായി 1936 ഡിസംബർ 17ന് ബ്യൂനസ് ഐറിസിലാണു ജനനം. 1969 ഡിസംബർ 13ന് ഈശോസഭ (ജെസ്യൂട്ട്) വൈദികനായി തുടക്കം. 1998ൽ ബ്യൂനസ് ഐറിസ് ആർച്ച്ബിഷപ്പായി.
2001ൽ കർദിനാളായി. ആർച്ച്ബിഷപ്പായിരിക്കുമ്പോൾ ഔദ്യോഗിക വസതി ഒഴിവാക്കി നഗരപ്രാന്തത്തിലെ ചെറിയ അപ്പാർട്‌മെന്റിൽ താമസിച്ചു. സാധാരണക്കാർക്കൊപ്പം പൊതുവാഹനങ്ങളിൽ സഞ്ചരിച്ചു. മാർപാപ്പയായ ശേഷവും ലാളിത്യമെന്ന മുഖമുദ്ര കൈവിടാതെ വത്തിക്കാൻ പാലസ് ഉപേക്ഷിച്ച്, അതിഥിമന്ദിരത്തിലെ സാധാരണമുറിയിൽ താമസമാക്കി. ഫ്രാൻസിസ് മാർപാപ്പ പൗരോഹിത്യത്തിന്റെ 51-ാം വാർഷികം ആഘോഷിച്ചത് കഴിഞ്ഞ ദിവസമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല