1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 25, 2023

സ്വന്തം ലേഖകൻ: ചിക്കൻ, മുട്ട എന്നിവയുടെ വില വർധനയ്ക്കു പിന്നാലെ മറ്റ് അവശ്യവസ്തുക്കൾക്കും വില വർധിക്കുമെന്ന ആശങ്ക വേണ്ടെന്നു സാമ്പത്തിക മന്ത്രാലയം. റമസാൻ കാലത്ത് അടിസ്ഥാന അവശ്യ സാധനങ്ങൾക്ക് 70% വരെ വില കുറയ്ക്കാനുള്ള ശ്രമം തുടങ്ങി. വിപണിയിൽ വില സ്ഥിരത ഉറപ്പാക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

വ്യത്യസ്ത കമ്പനികളുടെ അവശ്യ സാധനങ്ങൾ വിപണിയിൽ ലഭ്യമാണ്. വിലക്കുറവുള്ള വസ്തുക്കൾ തിരഞ്ഞെടുക്കാൻ ഇതുവഴി കഴിയും. കോഴിയിറച്ചിക്കും കോഴിമുട്ടയ്ക്കുമുണ്ടായ വില വർധനാനുമതി നിശ്ചിത ദേശീയ ഉൽപാദന കമ്പനികൾക്ക് മാത്രമാണെന്ന് മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി അബ്ദുല്ല സുൽത്താൻ അൽശാംസി അറിയിച്ചു.

13 ശതമാനമാണ് കോഴിക്കും മുട്ടയ്ക്കും വില വർധിച്ചത്. ഇതു താൽക്കാലികമാണെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. കോഴിത്തീറ്റയ്ക്കും അനുബന്ധ ഉൽപന്നങ്ങൾക്കുമുണ്ടായ 40% വില വർധനയും ഫാമുകളുടെ നടത്തിപ്പ് ചെലവും പരിഗണിച്ചാണ് വർധന നടപ്പാക്കിയത്. വർധന ഏതാനും മാസങ്ങൾക്ക് ശേഷം പുന:പരിശോധിക്കും. ഉൽപാദനച്ചെലവ് കുറയുന്നതിന്റെ അടിസ്ഥാനത്തിൽ പഴയ വിലയിലേക്ക് തിരിച്ചു പോകുമെന്നും അബ്ദുല്ല പറഞ്ഞു.

ഉയർന്ന വില ഈടാക്കുന്നതുമായി ബന്ധപ്പെട്ട് ഈ വർഷം 590 പരാതികൾ മന്ത്രാലയത്തിൽ ലഭിച്ചു. 513 എണ്ണം തീർപ്പാക്കി. കഴിഞ്ഞ വർഷം 3313 പരാതികളിലും‍ 97% പരിഹരിച്ചെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

റമസാനിൽ വിപണികളിൽ അവശ്യവസ്തുക്കൾ സുലഭമാണ്. റമസാനു മുന്നോടിയായി വിതരണ കമ്പനികളുമായി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ 26 കൂടിക്കാഴ്ചകൾ നടത്തിയിരുന്നു. അരി, പഞ്ചസാര, ഇറച്ചി, ചിക്കൻ, മത്സ്യം, പാൽ, പാലുൽപന്നങ്ങൾ, ജ്യൂസ് എന്നിവയുടെയെല്ലാം ലഭ്യത കമ്പനികൾ ഉറപ്പാക്കി. ദുബായിലേക്കു മാത്രം പഴങ്ങളും പച്ചക്കറികളും 19000 ടൺ എത്തും. അബുദാബിയിലേക്കു 6000 ടൺ ഉൽപന്നങ്ങളും എത്തും.

വിൽപനയ്ക്ക് എത്തുന്ന സാധനങ്ങൾ സുരക്ഷിതമാണെന്ന് ഉറപ്പു വരുത്താൻ ഇതിനോടകം 8170 പരിശോധനകൾ പൂർത്തിയാക്കി. 1030 നിയമലംഘനങ്ങൾ പിടികൂടി. കഴിഞ്ഞ വർഷം 94,123 പരിശോധനകൾ നടത്തി 4227 നിയമലംഘനങ്ങൾ പിടികൂടിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.