സ്വന്തം ലേഖകൻ: ഈ മാസം അവസാനത്തോടെ ഖത്തർ എയർവേയ്‌സ് കൂടുതൽ രാജ്യങ്ങളിലേക്ക് വിമാന സർവീസ് പുനരാരംഭിക്കും. വിവിധ രാജ്യങ്ങളിലെ കോവിഡ്-19 പ്രവേശന നിയന്ത്രണങ്ങളെ തുടർന്നു 150 തിലധികം നഗരങ്ങളിലേക്കുള്ള സർവീസുകൾ 30 നഗരങ്ങളിലേക്കായി ചുരുക്കിയിരുന്നു. ജൂലൈ അവസാനത്തോടെ 30 ൽ നിന്നു 70 നഗരങ്ങളിലേക്കായി സർവീസ് വിപുലീകരിക്കാനാണു ലക്ഷ്യമിടുന്നത്.
ജൂൺ പകുതിയോടെ യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള പ്രധാന സർവീസുകൾ പുനരാരംഭിച്ചിരുന്നു. കഴിഞ്ഞ ദിവസം മാലിദ്വീപിലേക്കും സർവീസ് ആരംഭിച്ചിരുന്നു.
നിയന്ത്രണങ്ങൾക്ക് ശേഷം മാലിയിലെ വെലന രാജ്യാന്തര വിമാനത്താവളത്തിൽ ചെന്നിറങ്ങിയ ആദ്യ രാജ്യാന്തര വിമാനം ഖത്തർ എയർവേയ്‌സാണ്. റോം, ഇറ്റലിയിലെ വെനീസ്, തുർക്കിയിലെ അങ്കാര, ഇസ്തംബുൾ കൂടാതെ 6 അമേരിക്കൻ നഗരങ്ങളിലേക്കുമുള്ള സർവീസുകളാണു ജൂണിൽ പുനരാരംഭിച്ചത്. ഇന്ത്യയിൽ വിദേശ വിമാനങ്ങൾക്കുള്ള പ്രവേശന വിലക്ക് നീക്കുന്നതനുസരിച്ച് ഇന്ത്യയിലേക്കുള്ള സർവീസുകളും പുനരാരംഭിക്കും.
ആഗോള തലത്തിലുള്ള ഭൂരിഭാഗം വിമാനത്താവളങ്ങളും പ്രവേശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെങ്കിലും ഭക്ഷ്യ ഉൽപന്നങ്ങളും മെഡിക്കൽ സാമഗ്രികളും വിപണികളിലേക്ക് എത്തിക്കുന്നതിനുള്ള കാർഗോ സേവനങ്ങളും വിവിധ രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്നവരെ സ്വദേശങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള സർവീസുകളുമായി ഖത്തർ എയർവേയ്‌സ് സജീവമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല