1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 1, 2023

സ്വന്തം ലേഖകൻ: ബഹ്റൈനും ഖത്തറിനും ഇടയിലുള്ള വിമാന സർവീസുകൾ ഉടൻ പുനരാരംഭിക്കുമെന്ന് ബഹ്‌റൈൻ ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രി മുഹമ്മദ് അൽ കഅബി പറഞ്ഞു. ചൊവ്വാഴ്ച (ജനുവരി 31) പാർലമെന്റിന്റെ പ്രതിവാര സമ്മേളനത്തിലാണ് ഇതുമായി ബന്ധപ്പെട്ട എംപിമാരുടെ അന്വേഷണത്തിന് പ്രതികരണമായി അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇതുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളിലെയും സിവിൽ ഏവിയേഷൻ അധികൃതർ തമ്മിൽ ആശയ വിനിമയം നടത്തിയ ശേഷം കരാറിലെത്തിയതായും ഗൾഫ് ഡെയ്ലി ന്യൂസ് റിപ്പോർട്ട് ചെയ്തു.

അയൽ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണു വിമാന സർവീസുകൾ പുനരാരംഭിക്കാനുള്ള തീരുമാനം. ഇരു രാജ്യങ്ങളിലെയും ജനങ്ങൾക്ക് ഏറെ സന്തോഷം പകരുന്നതാണു തീരുമാനമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇരു രാജ്യങ്ങളും തമ്മിൽ ബന്ധം ഊഷ്മളമാക്കുന്നതിന്റെ ഭാഗമായി ബഹ്‌റൈൻ കിരീടാവകാശിയും പ്രധാന മന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനിയും ഈയിടെ ടെലിഫോൺ സംഭാഷണം നടത്തിയിരുന്നു.

2017 പകുതിയോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള വിമാന സർവീസുകൾ നിർത്തിവച്ചത്. ബഹ്‌റൈൻ ഉൾപ്പെടെയുള്ള നാല് അറബ് രാജ്യങ്ങൾ ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ച സാഹചര്യത്തിലായിരുന്നു ഇത്. ബഹ്റൈനു പുറമെ, സൗദി അറേബ്യ, യുഎഇ, ഈജിപ്ത് എന്നീ രാജ്യങ്ങൾ ചേർന്നായിരുന്നു ഖത്തറിന് മേൽ ഉപരോധം പ്രഖ്യാപിച്ചത്. എന്നാൽ 2021 ജനുവരിയിൽ സൗദിയിലെ അൽ ഉലായിൽ നടന്ന ജിസിസി ഉച്ചകോടിയിലേക്ക് ഖത്തർ അമീറിനെ ക്ഷണിക്കുകയും അദ്ദേഹം അതിൽ പങ്കെടുക്കുകയും തുടർന്ന് ഉപരോധം അവസാനിപ്പിക്കാൻ ജിസിസി രാജ്യങ്ങൾ തീരുമാനിക്കുകയും ചെയ്യുകയായിരുന്നു.

അതിനു ശേഷം ആദ്യം സൗദിയുമായും പിന്നീട് ഈജിപ്തുമായും അവസാനമായി യുഎഇയുമായും ഖത്തർ ഊഷ്മളമായ ബന്ധം വീണ്ടെടുത്തെങ്കിലും ബഹ്റൈന്റെ കാര്യത്തിൽ അതുണ്ടായില്ല. എന്നു മാത്രമല്ല, ഇരു രാജ്യങ്ങളും തമ്മിലുള്ള അഭിപ്രായ ഭിന്നതകളും തർക്കങ്ങളും കൂടുതൽ ശക്തമാവുകയായിരുന്നു. അതിനിടെ, ഫിഫ ലോകകപ്പിന് ഖത്തർ ആതിഥ്യമരുളിയപ്പോൾ പോലും ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കങ്ങൾ അതു പോലെ തുടർന്നു.

എന്നാൽ രണ്ടാഴ്ച മുമ്പ് അബുദാാബിയിൽ നടന്ന ജിസിസി രാഷ്ട്രത്തലവൻമാരുടെ യോഗത്തിനിടെ, ഖത്തർ അമീർ ശെയ്ഖ് തമീം ബിൻ ഹമദ് അൽ താനി, ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇത് ഇരു രാജ്യങ്ങൾക്കുമിടയിൽ മഞ്ഞുരുക്കം സാധ്യമാക്കുന്നതിന്റെ ആദ്യ സൂചനകൾ നൽകിയതായി അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുകയുണ്ടായി.

ഇതേ തുടർന്നാണ് ബഹ്‌റൈൻ കിരീടാവകാശിയും ഖത്തർ അമീറും തമ്മിൽ ടെലഫോൺ സംഭാഷണം നടന്നത്. ഇരു രാജ്യത്തെയും ജനങ്ങൾ തമ്മിലുള്ള സാഹോദര്യ ബന്ധം ചൂണ്ടിക്കാട്ടിയ കിരീടാവകാശി, പ്രശ്നങ്ങൾ പരിഹരിച്ചു മുന്നോട്ട് പോകേണ്ടതിന്റെ പ്രാധാന്യവും സംഭാഷത്തിൽ എടുത്തു പറഞ്ഞിരുന്നു. ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥ തലത്തിലുള്ള കൂടിയാലോചനകൾ തുടരാനും ചർച്ചയിൽ ധാരണയായിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിമാന സർവീസ് പുനരാരംഭിക്കാൻ ധാരണയായത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.