
സ്വന്തം ലേഖകൻ: ഖത്തറിലെ കമ്പനികളിൽ വിദേശ നിക്ഷേപം വർധിപ്പിക്കുന്നതിന് മന്ത്രിസഭയുടെ അനുമതി. വുഖുദിലും ദോഹ ബാങ്കിലും അടക്കം 100 ശതമാനം വരെ വിദേശ നിക്ഷേപമാകാം. രാജ്യത്തേക്ക് വൻതോതിൽ വിദേശനിക്ഷേപം ആകർഷിക്കുന്നതിനാണ് പ്രധാന സ്ഥാപനങ്ങളിൽ വിദേശികൾക്ക് നിക്ഷേപം നടത്താവുന്നതിന്റെ പരിധി ഉയർത്തിയത്. പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽതാനിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ചില ബാങ്കുകളും സ്ഥാപനങ്ങളുമാണ് നിയമത്തിന്റെ പരിധിയിൽ വരുന്നത്. ഖത്തർ ഇന്റർനാഷണൽ ഇസ്‌ലാമിക് ബാങ്ക്, ദോഹ ബാങ്ക്, മെഡികെയർ ഗ്രൂപ്പ്, ഖത്തർ ഗ്യാസ് ട്രാൻസ്‌പോർട്ട് കമ്പനി ലിമിറ്റഡ്, ഖത്തർ ഫ്യുവൽ കമ്പനി അതവാ വുഖൂദ് എന്നിവയിൽ ഇതോടെ 100 ശതമാനം വരെ വിദേശ നിക്ഷേപമാകാം.
ഇതോടൊപ്പം തന്നെ വിദേശികളുടെ അനധികൃത ബിസിനസ്-സാമ്പത്തിക-തൊഴിൽ പ്രവർത്തനങ്ങൾ തടയാനുള്ള കരട് നിയമത്തിനും മന്ത്രിസഭ അംഗീകാരം നൽകി. ഖത്തരികൾക്ക് മാത്രം നടത്താവുന്ന ബിസിനസ്, നിക്ഷേപങ്ങൾ, തൊഴിൽ എന്നിവയിൽ വിദേശികൾ ഏർപ്പെടുന്നത് തടയുകയാണ് കരട് നിയമത്തിന്റെ ലക്ഷ്യം. കമ്പനിയുടെ രേഖകളിൽ കാണിച്ചതിനേക്കാൾ ലാഭമുണ്ടാക്കിയാലും നടപടി നേരിടേണ്ടിവരും. ഇത്തരം പ്രവർത്തനങ്ങൾക്ക് ഖത്തരികളല്ലാത്തവരെ സഹായിക്കുന്നതും കുറ്റകരമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല