സ്വന്തം ലേഖകൻ: ഖത്തറിൽ കോവിഡ് രോഗികൾ കൂടിവരുന്ന സാഹചര്യത്തിൽ വെള്ളിയാഴ്ച മുതൽ കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനിയുടെ അധ്യക്ഷതയിൽ വിഡിയോ കോൺഫറൻസിലൂടെ നടന്ന വാരാന്ത യോഗത്തിലാണ് പുതിയ തീരുമാനം.
രാജ്യത്തിന്റെ നിലവിലെ യാത്രാ, പ്രവേശന നയങ്ങളിൽ മാറ്റമില്ല. വീടിന് പുറത്തിറങ്ങുമ്പോള്‍ ഫെയ്സ് മാസ്ക്, ശാരീരിക അകലം പാലിക്കല്‍, ഇഹ്തെറാസില്‍ പ്രൊഫൈല്‍ നിറം പച്ച തുടങ്ങിയ വ്യവസ്ഥകള്‍ തുടരും.
സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ 50 ശതമാനം പേര് മാത്രം ഓഫിസിലെത്തിയും 50 ശതമാനം പേര് വീട്ടിലിരുന്നും ജോലി ചെയ്യണം. സൈന്യം, സുരക്ഷ, ആരോഗ്യ മേഖലയിലുള്ളവര്‍ക്ക് ഉത്തരവ് ബാധകമല്ല. ഓഫിസ് യോഗങ്ങള്‍ വെര്‍ച്വല്‍ വേദികളില്‍ നടത്താന്‍ ബുദ്ധിമുട്ടുള്ള സാഹചര്യത്തില്‍ മാത്രം പരമാവധി അഞ്ചു പേര് മാത്രമുള്ള യോഗം ചേരാം.
സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പരിശീലനകേന്ദ്രങ്ങൾ എന്നിവയുടെ പ്രവർത്തനം ഒാൺലൈനിലൂടെ മാത്രമേ പാടുള്ളൂ.ഭിന്നശേഷിക്കാർക്കായുള്ള വ്യക്തിഗത വിദ്യാഭ്യാസ പരിശീലനംപോലുള്ളവക്ക് തുടരാം. എന്നാൽ, ആരോഗ്യമന്ത്രാലയം നിഷ്കർഷിക്കുന്ന എല്ലാ സുരക്ഷ മാനദണ്ഡങ്ങളും പാലിക്കണം.
അന്താരാഷ്ട്രതലത്തിലുള്ള കായികമേളകൾക്ക് ആരോഗ്യമന്ത്രാലയത്തിൻെറ മുൻകൂർ അനുമതി വേണം. സ്വകാര്യ ആശുപത്രികളിൽ അടിയന്തരസേവനങ്ങൾ മാത്രമേ അനുവദിക്കൂ. ബാക്കിയുള്ള സേവനങ്ങൾ ഓൺലൈനായി തുടരണം. ക്ലീനിങ് ആൻഡ് ഹോസ്പിറ്റാലിറ്റി കമ്പനികളുടെ സേവനങ്ങൾ സ്ഥാപനങ്ങളുടെ പ്രവർത്തനസമയങ്ങളിൽ പാടില്ല. സർക്കാർ സ്വകാര്യ സ്കൂളുകളിൽ ഓൺലൈനിൽ മാത്രമേ ക്ലാസുകൾ പാടുള്ളൂ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല