സ്വന്തം ലേഖകൻ: കൊവിഡ് പിസിആർ പരിശോധന നടത്താൻ കൂടുതൽ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങൾക്ക് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അനുമതി. ഇതോടെ 40 സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിൽ പിസിആർ പരിശോധന നടത്താം. കൊവിഡ് മുൻകരുതൽ വ്യവസ്ഥകൾ പാലിക്കാത്തവരെ പിടികൂടാൻ പൊതുസ്ഥലങ്ങളിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ പരിശോധനകളും വ്യാപാര, വാണിജ്യ സ്ഥാപനങ്ങളിൽ വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെയും കർശന പരിശോധനകളാണ് നടന്നു വരുന്നത്.
പിസിആർ പരിശോധനയ്ക്ക് അനുമതിയുള്ള കേന്ദ്രങ്ങളിൽ ഡോ.മൂപ്പൻസ് ആസ്റ്റർ ആശുപത്രി, ഫ്യൂച്ചർ മെഡിക്കൽ സെന്റർ, കിംസ് ഖത്തർ മെഡിക്കൽ സെന്റർ, അലീവിയ മെഡിക്കൽ സെന്റർ, ആസ്റ്റർ മെഡിക്കൽ സെന്റർ പ്ലസ് അൽമുംതസ, അറ്റ്‌ലസ് മെഡിക്കൽ സെന്റർ, നസീം അൽ റബീഹ്, ന്യൂ നസീം അൽ റബീഹ് മെഡിക്കൽ സെന്റർ, ആസ്റ്റർ മെഡിക്കൽ സെന്റർ അൽഖോർ എന്നിവയും ഉൾപ്പെടുന്നു.
രാജ്യത്തെ ഹൈപ്പർമാർക്കറ്റുകളും ഷോപ്പിങ് മാളുകളും കൊവിഡ് മുൻകരുതൽ, പ്രതിരോധ നടപടികൾ കൂടുതൽ കർശനമാക്കി തുടങ്ങി. ഉപഭോക്താക്കളുടെ തിരക്കു നിയന്ത്രിക്കാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്. പ്രവേശന കവാടത്തിൽ ശരീര താപനിലയും ഇഹ്‌തെറാസ് പ്രൊഫൈൽ സ്‌റ്റാറ്റസും പരിശോധിച്ച ശേഷമാണ് പ്രവേശനം അനുവദിക്കുന്നത്.
മാസ്‌ക് ധരിക്കാത്തവർ, ശരീര താപനില 38 ഡിഗ്രി സെൽഷ്യസിൽ കൂടുതലുള്ളവർ, മൊബൈലിൽ ഇഹ്‌തെറാസ് ആപ്പ് ഇല്ലാത്തവർ എന്നിവർക്ക് പ്രവേശനം അനുവദിക്കില്ല. ഇഹ്‌തെറാസിൽ ആരോഗ്യനില പച്ചയെങ്കിൽ മാത്രമേ പ്രവേശനമുള്ളു. ലുലു ഹൈപ്പർമാർക്കറ്റുകളിൽ ശാരീരിക അകലം പാലിക്കാനുള്ള ഫ്‌ളോർ സ്റ്റിക്കറുകൾ മാത്രമല്ല അകലം പാലിക്കുക, മാസ്‌ക് ധരിക്കുക തുടങ്ങിയ സന്ദേശങ്ങൾ പതിച്ച ബോർഡുകളുമായി എല്ലായിടങ്ങളിലും സേഫ്റ്റി മാർഷലുമാരെയും നിയോഗിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല