
സ്വന്തം ലേഖകൻ: കൊവിഡ് വാക്‌സീൻ സ്വീകരിച്ചവരും കൊവിഡ് മുൻകരുതൽ പാലിക്കുന്നതിൽ വീഴ്ച വരുത്തരുതെന്ന് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം. കൊവിഡ് വാക്‌സീൻ സ്വീകരിച്ചവർക്കും അല്ലാത്തവർക്കും മുൻകരുതൽ പാലിക്കുന്നത് ഉൾപ്പെടെയുള്ള വ്യവസ്ഥകളും നിയന്ത്രണങ്ങളും ഒരുപോലെ ബാധകമാണ്. രണ്ടാം കൊവിഡ് വ്യാപനത്തിന് കാരണം ജാഗ്രതക്കുറവാണെന്നും അധികൃതർ വ്യക്തമാക്കി.
രാജ്യത്തെ ജനസംഖ്യയുടെ 75-80 ശതമാനം പേരും കൊവിഡ് വാക്‌സീൻ എടുക്കുന്നതു വരെ മുഴുവൻ പേരും മുൻകരുതൽ പാലിക്കണമെന്ന് മന്ത്രാലയം വാക്‌സിനേഷൻ മേധാവി ഡോ.സോഹ അൽ ബയാത് ഓർമപ്പെടുത്തി. ഭൂരിഭാഗം ജനങ്ങളും വാക്‌സിനേഷൻ പൂർത്തിയാക്കുകയും കൊവിഡ് തീർത്തും ദുർബലമാകുകയും ചെയ്യുമ്പോൾ മാത്രമേ സാവധാനത്തിൽ നിയന്ത്രണങ്ങൾ പിൻവലിക്കൂ.
വാക്‌സീൻ ആദ്യ ഡോസ് എടുത്ത് നിശ്ചിത ദിവസങ്ങൾക്ക് ശേഷമേ മതിയായ ആന്റിബോഡികൾ ശരീരത്തുണ്ടാകുകയുള്ളു. രണ്ടാമത്തെ ഡോസ് പൂർത്തിയാക്കി ഒന്നോ രണ്ടോ ആഴ്ചകൾ എടുക്കും ശരീരം കോവിഡിനെതിരെ സംരക്ഷണം ഉറപ്പാക്കാൻ. അതുകൊണ്ടു തന്നെ വാക്‌സീൻ എടുത്തവരും മാസ്‌ക് ധരിക്കൽ, അകലം പാലിക്കൽ, കൈകൾ ശുചിയായി സൂക്ഷിക്കൽ തുടങ്ങിയ കൊവിഡ് മുൻകരുതൽ പാലിക്കണം. രാജ്യത്ത് വിതരണം ചെയ്യുന്ന ഫൈസർ-ബയോടെക് വാക്‌സീൻ സുരക്ഷിതവും ഫലപ്രദവും 95 ശതമാനം വരെ കോവിഡിൽ നിന്നും സംരക്ഷണം ഉറപ്പാക്കുന്നതുമാണ്.
അതേസമയം വാക്‌സീൻ എല്ലാ വർഷവും എടുക്കേണ്ടി വരുമോ എന്നു തുടങ്ങിയ കാര്യങ്ങളിൽ പഠനങ്ങൾ നടക്കുകയാണ്. വാക്‌സീൻ എടുക്കാൻ താൽപര്യമുള്ളവർ മന്ത്രാലയത്തിന്റെ കൊവിഡ് വെബ് പേജിൽ റജിസ്റ്റർ ചെയ്യണം. മുൻഗണനാ ക്രമം അനുസരിച്ച് അധികൃതർ ബന്ധപ്പെടും. 16 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കാണ് കൊവിഡ് വാക്‌സിനേഷൻ നൽകുന്നത്. രാജ്യത്തെ എല്ലാ ഹെൽത്ത് സെന്ററുകളിലും വാക്‌സിനേഷൻ ക്യാംപെയ്ൻ പുരോഗമിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല