സ്വന്തം ലേഖകൻ: ഖത്തറിലേക്ക് തിരിച്ചുവരാൻ ഇന്ത്യക്കാർക്ക് അനുമതി ലഭിച്ച സാഹചര്യത്തിൽ മടങ്ങിവരാൻ ആവശ്യമായ വിമാനങ്ങളൊരുക്കണമെന്ന് ആവശ്യപ്പെട്ട് ഖത്തറിലെ പ്രവാസി സംഘടനകൾ സംയുക്തനീക്കത്തിന്. മറ്റു രാജ്യങ്ങളിലേക്കുള്ള വിമാന സർവിസുകൾക്കുള്ള വിലക്ക് ഇന്ത്യൻ സർക്കാർ ആഗസ്റ്റ് 31 വരെ നീട്ടിയ സാഹചര്യത്തിൽ ഖത്തറിലേക്കുള്ള ഇന്ത്യക്കാരുടെ മടങ്ങിവരവ് പ്രതിസന്ധിയിലായിരിക്കുകയാണ്.
സാധാരണ യാത്രവിമാനങ്ങൾ ഇന്ത്യ അനുവദിക്കുകയാണ് ഏറ്റവും നല്ല മാർഗം. നിലവിലെ സാഹചര്യത്തിൽ അതിന് കഴിയില്ലെങ്കിൽ ഇന്ത്യയും ഖത്തറും പ്രത്യേക കരാറിൽ ഏർപ്പെട്ട് ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള സൗകര്യമൊരുക്കണം. ഇതിനകം യു.എ.ഇ, കുവൈത്ത് രാജ്യങ്ങൾ ഇത്തരത്തിൽ സംവിധാനമൊരുക്കി ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നുണ്ട്. എന്നാൽ, ഖത്തറിൽ ഇത്തരം സംവിധാനങ്ങൾ ഇതുവരെ ആയിട്ടില്ല.
ഈ സാഹചര്യത്തിലാണ് വിവിധ പ്രവാസി സംഘടനകൾ കഴിഞ്ഞ ദിവസം യോഗം ചേർന്നത്. കോവിഡ് പ്രതിസന്ധിയിൽ നാട്ടിൽ കുടുങ്ങിയ ആരോഗ്യ പ്രവർത്തകരടക്കം ഖത്തറിൽ തിരികെയെത്തിയിട്ടുണ്ട്. വന്ദേ ഭാരത് പദ്ധതിയിൽ ഖത്തറിലേക്ക് വരുന്ന വിമാനങ്ങളിലായിരുന്നു ഇത്. ഹമദ് മെഡിക്കൽ കോർപറേഷൻ വിമാന കമ്പനികളുമായി നേരിട്ട് ബന്ധപ്പെട്ടാണ് ഇതിന് സൗകര്യമൊരുക്കിയിരുന്നത്. ഇത്തരം വിമാനങ്ങളിൽ ആരോഗ്യപ്രവർത്തകർ അല്ലാത്ത ചിലരും ഖത്തറിൽ തിരിച്ചെത്തിയിരുന്നു.
എന്നാൽ, വന്ദേ ഭാരത് വിമാനങ്ങളിൽ ഖത്തറിൽ എത്താൻ ശ്രമിക്കരുതെന്ന് ഇന്ത്യൻ എംബസി കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ആഗസ്റ്റ് ഒന്നുമുതൽ വിദേശങ്ങളിലുള്ള പ്രവാസികൾക്ക് തിരിച്ചെത്താൻ ഖത്തർ അനുമതി നൽകിയിട്ടുണ്ട്. പ്രത്യേക എൻട്രി പെർമിറ്റ് എടുത്തവർക്ക് തിരിച്ചെത്താൻ കഴിയും.
നിലവിൽ ഖത്തറിൽനിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ വന്ദേ ഭാരത് പദ്ധതിക്ക് കീഴിൽ വിമാനങ്ങൾ നാട്ടിൽനിന്ന് വരുന്നുണ്ട്. ഈ വിമാനങ്ങളിൽ ഖത്തറിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ഇൻഡിഗോയും എയർഇന്ത്യയും തുടങ്ങിയിരുന്നു. എന്നാൽ, ഇത്തരത്തിൽ വന്ദേ ഭാരത് വിമാനങ്ങളിൽ സാധാരണ യാത്രക്കാർക്ക് മടങ്ങിയെത്താൻ ഔദ്യോഗിക അനുമതിയുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
ഈ സാഹചര്യത്തിലാണ് ഇന്ത്യൻ എംബസി മുന്നറിയിപ്പുമായി രംഗത്തുവന്നത്. നാട്ടിൽ കുടുങ്ങിയ, ഖത്തറിലേക്ക് തിരിച്ചുവരാൻ ആഗ്രഹിക്കുന്ന ഖത്തരി വിസയുള്ളവർക്കായി പ്രത്യേക യാത്രസംവിധാനമൊരുക്കുന്നത് ആലോചനയിലാണെന്നും എംബസി അറിയിച്ചിരുന്നു. ഉറപ്പില്ലാത്ത യാത്രക്കായി വന്ദേ ഭാരത് വിമാനങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്യരുത്. ഔദ്യോഗിക വിവരങ്ങളെ മാത്രമേ ഇക്കാര്യത്തില്‍ ആശ്രയിക്കാവൂവെന്നും എംബസി പറയുന്നു.
അതേസമയം, കൊവിഡ് പ്രതിസന്ധിയിൽ വിദേശരാജ്യങ്ങളിൽ കുടുങ്ങിയവർക്ക് താമസ വിസയുടെ കാലാവധി കഴിഞ്ഞയിനത്തിലുള്ള ഫീസ് വേണ്ടെന്ന് ഖത്തർ സർക്കാർ കഴിഞ്ഞ ദിവസം അറിയിച്ചത് ആശ്വാസമായിട്ടുണ്ട്. ഇത്തരം വിദേശികളെ റെസിഡൻസി പെർമിറ്റ് (ആർ.പി) കാലാവധി കഴിഞ്ഞതിനുള്ള ഫീസിൽനിന്ന് ഒഴിവാക്കി.കൊവിഡിന് തൊട്ടുമുമ്പ് നാട്ടിൽ പോയി അവിടെ കുടുങ്ങിയവരുടെ വിസ കാലാവധിയടക്കം തീർന്ന സ്ഥിതിയാണ്. ഗൾഫ് രാജ്യങ്ങൾ വിസ കാലാവധി സംബന്ധിച്ച് ഇളവ് നൽകിയിട്ടുണ്ട്. എന്നാൽ, പ്രവാസികളുടെ മടങ്ങിവരവിന് തങ്ങൾ അനുമതി നൽകിയ സ്ഥിതിക്ക് ഇനി അത്തരം ഇളവുകൾ ഗൾഫ് രാജ്യങ്ങൾ തുടരാൻ സാധ്യതയില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല