സ്വന്തം ലേഖകൻ: ഖത്തറിലേക്ക് യാത്ര ചെയ്യുന്നവർ മറ്റുള്ളവരുടെ വസ്തുക്കൾ കൊണ്ടുവരുന്നുണ്ടെങ്കിൽ ഏെറ ശ്രദ്ധിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം. കർശനമായി പരിശോധിക്കാതെ ഒരാളുടെയും സാധനങ്ങൾ സ്വീകരിക്കരുത്. നിർബന്ധമായും എന്താണ് വസ്തുക്കളെന്ന് പരിശോധിച്ച് ഉറപ്പുവരുത്തണം. ഭാവിയിലെ നിയമപ്രശ്നങ്ങൾ ഒഴിവാക്കുന്നതിന് ഇക്കാര്യം ശ്രദ്ധയിലുണ്ടായിരിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സംശയം തോന്നുന്ന വസ്തുക്കളോ മരുന്നുകളോ ഒരിക്കലും കൊണ്ടുവരരുത്. ചില മരുന്നുകൾ മറ്റുരാജ്യങ്ങളിൽ അനുവദനീയമാണ്. എന്നാൽ, അവ ഖത്തറിൽ നിരോധിച്ചതായിരിക്കാം. അതിനാൽ, മരുന്നുകൾ കൊണ്ടുവരുകയാണെങ്കിൽ അവ ഖത്തറിൽ നിരോധിക്കപ്പെട്ടതല്ല എന്ന് ഉറപ്പുവരുത്തണം. ‘ഡ്രഗ് പ്രിവൻഷൻ’ എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച വെബിനാറിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് എൻഫോഴ്സ്മെൻറിലെ ഉദ്യോഗസ്ഥനായ ലെഫ്. അബ്ദുല്ല ഖാസിമാണ് ഇക്കാര്യങ്ങൾ പറഞ്ഞത്.
മയക്കുമരുന്നുകളുടെ അപകടവും അതിെൻറ പ്രത്യാഘാതങ്ങളും സംബന്ധിച്ച് സമൂഹത്തിൽ ബോധവത്കരണം ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമായി ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻ വകുപ്പും ഡ്രഗ് എൻഫോഴ്സ്മെൻറിലെ ഇൻറർനാഷനൽ സ്റ്റഡീസ് ആൻഡ് അഫയേഴ്സ് വകുപ്പും സംയുക്തമായാണ് വെബിനാർ സംഘടിപ്പിച്ചത്.
മറ്റുള്ളവരുടെ വസ്തുക്കൾ, പ്രത്യേകിച്ചും രാജ്യത്ത് നിരോധിക്കപ്പെട്ട മരുന്നുകൾ കൊണ്ടുവരുമ്പോൾ നിർബന്ധമായും പരിശോധിക്കണം. നിരോധിക്കപ്പെട്ട മരുന്നുകൾ പിടിക്കപ്പെട്ടാൽ കടുത്ത ശിക്ഷാനടപടികൾക്ക് വിധേയമാകേണ്ടി വരും. പലപ്പോഴും ഇത്തരത്തിലുള്ള സാധനങ്ങൾ അറിയാതെ കൈപ്പറ്റി ഗൾഫ് രാജ്യങ്ങളിലെത്തി നിരപരാധികൾ കടുത്ത നിയമനപടികളടക്കം നേരിടുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. ജയിൽശിക്ഷയോ നാടുകടത്തലോ യാത്രാവിലക്ക് അടക്കമുള്ള നടപടികളോ ഇത്തരം കാര്യങ്ങളിൽ ഉണ്ടാവാം.
ഹോം ക്വാറൻറീൻ നിർദേശങ്ങൾ പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം
ഖത്തറിലേക്ക് മടങ്ങിയെത്തി ഹോം ക്വാറൻറീനിൽ കഴിയുന്നവർ പാലിക്കേണ്ട നിർദേശങ്ങൾ ആവർത്തിച്ച് ആരോഗ്യ വകുപ്പ്. ക്വാറൻറീനിലിരിക്കുന്നവർ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളാണ് പൊതുജനാരോഗ്യ മന്ത്രാലയം, ഹമദ് മെഡിക്കൽ കോർപറേഷൻ, ൈപ്രമറി ഹെൽത്ത് കെയർ കോർപറേഷൻ അധികൃതർ എന്നിവർ ഓർമപ്പെടുത്തുന്നത്.
നിർദേശങ്ങൾ:
ക്വാറൻറീനിൽ കഴിയുന്നതിന് അനുയോജ്യമായ റൂം നേരത്തേ ഉറപ്പുവരുത്തുക. റൂം ബാത്റൂമുമായി ബന്ധിപ്പിച്ചിരിക്കണം.
മറ്റുള്ളവരുടെ സംരക്ഷണം ഉറപ്പാക്കാൻ വീടുകളിൽ ആവശ്യമായ മുൻകരുതൽ സ്വീകരിച്ചിരിക്കണം.
ക്വാറൻറീനിെൻറ ആറാം ദിവസം നിർദേശിക്കപ്പെട്ട ഹെൽത്ത് സെൻററിലെത്തി പരിശോധനക്കായി സ്രവം നൽകിയിരിക്കണം.
ക്വാറൻറീനിൽ കഴിയുമ്പോൾ പൊതുജനാരോഗ്യ വകുപ്പിൽനിന്നുള്ള അന്വേഷണ ഫോൺ കാളുകൾക്ക് മറുപടി നൽകണം.
ഇഹ്തിറാസ് ആപ് ഡൗൺലോഡ് ചെയ്തിരിക്കണം.
ഹോം ക്വാറൻറീനിൽ ഒരിക്കലും സന്ദർശകരെ അനുവദിക്കരുത്.
കോവിഡ്-19 അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളിൽനിന്ന് മടങ്ങിയെത്തുന്നവരുടെ ഇഹ്തിറാസ് ആപ്പിലെ സ്റ്റാറ്റസ് മഞ്ഞ നിറമായിരിക്കും. ഏഴ് ദിവസത്തെ ക്വാറൻറീൻ കാലയളവ് കഴിഞ്ഞ് കോവിഡ്-19 നെഗറ്റിവ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതുവരെ ഈ അവസ്ഥ തുടരും.
ക്വാറൻറീനിെൻറ ആറാം ദിവസം നിർബന്ധമായും കോവിഡ്-19 പരിശോധനക്ക് വിധേയമാകണം. ഏഴുദിവസം പൂർത്തിയായി പരിശോധനയിൽ നെഗറ്റിവാകുന്നതുവരെ സ്റ്റാറ്റസ് പച്ചയായി മാറുകയില്ല. ക്വാറൻറീനിെൻറ ആറ് ദിവസങ്ങൾക്കുമുമ്പ് ഒരിക്കലും പരിശോധന നടത്താൻ കഴിയില്ലെന്നും മന്ത്രാലയം വ്യക്തമാക്കുന്നുണ്ട്. രാജ്യത്തേക്ക് മടങ്ങിയെത്തുന്നവരിൽനിന്ന് വൈറസ് പടരാതിരിക്കാനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായാണ് നടപടികൾ. ചെറിയ കുട്ടികളുള്ള മാതാക്കൾ, പ്രായമായവർ, രോഗികൾ തുടങ്ങിയവർക്കാണ് ഹോം ക്വാറൻറീൻ നൽകുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല