സ്വന്തം ലേഖകൻ: ഖത്തറിൽ ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരുടെ സമൂഹമാധ്യമ ഉപയോഗത്തിന് കർശന നിയന്ത്രണം. രോഗികളുടെ ചിത്രങ്ങൾ, വിഡിയോകൾ എന്നിവ ഉപയോഗിക്കുകയോ വ്യക്തിഗത വിവരങ്ങൾ വെളിപ്പെടുത്തുകയോ ചെയ്യരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
മരുന്നുകൾ, ഫാർമസ്യൂട്ടിക്കൽ ഉൽപന്നങ്ങൾ തുടങ്ങിയവയുടെ പരസ്യത്തിനോ വാണിജ്യലക്ഷ്യത്തോടെയുള്ള പോസ്റ്റുകൾക്കോ അനുമതിയില്ലെന്നും വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന വിവരങ്ങളുടെ സാധുത ഉറപ്പാക്കണം. നിയമലംഘനങ്ങൾ കണ്ടെത്താൻ കർശന നിരീക്ഷണമുണ്ടാകും. കുറ്റക്കാർക്കെതിരെ പിഴയടക്കമുള്ള നടപടികൾ സ്വീകരിക്കും.
പരസ്യത്തിന്റെ ഉള്ളടക്കത്തിന് കേന്ദ്രത്തിലെ മെഡിക്കൽ ഡയറക്ടർ, പ്രാക്ടീഷനർ എന്നിവരുടെ രേഖാമൂലമുള്ള അംഗീകാരം വേണം. ആരോഗ്യപ്രവർത്തകരുടെ യോഗ്യതയടക്കമുള്ള എല്ലാ വിവരങ്ങളും കൃത്യമായിരിക്കണം. തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങൾ ഉണ്ടാകരുത്. കൂടാതെ പകർപ്പവകാശ നിയമങ്ങളും ചട്ടങ്ങളും പാലിക്കണം.
തൊഴിലിന്റെ മാന്യതയ്ക്കും ധാർമികതയ്ക്കും യോജിക്കാത്ത പരസ്യങ്ങൾ നൽകരുത്. ഇസ്‌ലാമിക സംസ്‌കാരത്തെയും മൂല്യങ്ങളെയും മാനിക്കാത്ത ചിത്രങ്ങൾ, വിഡിയോകൾ, ഭാഷ എന്നിവ പാടില്ലെന്നും മാർഗനിർദേശങ്ങളിൽ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല