സ്വന്തം ലേഖകൻ: ആഭ്യന്തര മന്ത്രാലയത്തിന്റെ സേവന ആപ്ലിക്കേഷൻ ആയ മെട്രാഷ് 2 വിൽ 17 പുതിയ സേവനങ്ങൾ കൂടി ആരംഭിച്ചു. ദോഹ എക്‌സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിൽ നടക്കുന്ന 14-ാമത് മിലിപോൾ ഖത്തർ പ്രദർശനത്തോട് അനുബന്ധിച്ചാണ് മെട്രാഷ് 2 വിൽ പുതിയ സേവനങ്ങൾ ആരംഭിച്ചത്.
റസിഡൻസ് പെർമിറ്റ് വിഭാഗത്തിൽ 6, സേർച് ആൻഡ് ഫോളോ അപ്പ് വിഭാഗത്തിൽ 5, റിക്രൂട്ട്‌മെന്റ് വിഭാഗത്തിൽ 3, എസ്റ്റാബ്ലിഷ്‌മെന്റ് കാർഡ് വിഭാഗത്തിൽ 2, അൽ അദീദിൽ 1 എന്നിങ്ങനെയാണ് 17 സേവനങ്ങൾ. നേരത്തെ എക്‌സ്പാട്രിയേറ്റ് അഫയേഴ്‌സ് വകുപ്പിൽ നേരിട്ടെത്തി നൽകേണ്ടിയിരുന്ന റസിഡൻസി പെർമിറ്റുമായി ബന്ധപ്പെട്ടുള്ള അപേക്ഷകൾ ഇനി മുതൽ മെട്രാഷ് 2 വിലൂടെ സമർപ്പിക്കാം.
സൈബർ ഇടങ്ങളിലെ മോഷണങ്ങൾ പ്രതിരോധിക്കാൻ ഡിജിറ്റൽ ഐഡി കാർഡ് ആപ്ലിക്കേഷൻ പുറത്തിറക്കി. ദോഹ എക്‌സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിൽ നടക്കുന്ന 14-ാമത് മിലിപോൾ ഖത്തർ പ്രദർശനത്തോട് അനുബന്ധിച്ച് ആഭ്യന്തര മന്ത്രാലയമാണ് പുറത്തിറക്കിയത്.
ഉപയോക്താക്കളുടെ ഡിജിറ്റൽ ഐഡന്റിറ്റിയിൽ ഉയർന്ന വിശ്വാസ്യത കൈവരിക്കാൻ കഴിയുന്നതും സുരക്ഷിതവും ഉപയോഗിക്കാൻ എളുപ്പവുമായ ആപ്ലിക്കേഷനാണിത്. നിലവിലെ പ്ലാസ്റ്റിക് ഐഡി കാർഡിന് പകരമാണ് പുതിയ ഡിജിറ്റൽ ഐഡി ആപ്ലിക്കേഷൻ. ഡിജിറ്റൽ ഐഡി ഉണ്ടാക്കുന്നതിനുള്ള തിരിച്ചറിയലിന് ഉപയോക്താക്കളുടെ മുഖം ആണ് ഉപയോഗിക്കുന്നത്.
സേവനം ഉപയോഗിക്കാൻ യോഗ്യതയുള്ള വ്യക്തികളുടെ ഐഡന്റിറ്റിയും സാധുതയും ആധികാരികമാക്കുന്നതിനൊപ്പം ഇന്റർനെറ്റുകളിലൂടെയുള്ള ഇലക്ട്രോണിക് ഇടപാടുകളുടെ സുരക്ഷ ഉറപ്പാക്കി സുരക്ഷിത സൈബർ ഇടങ്ങൾ എന്ന ആശയത്തിനും ആപ്ലിക്കേഷൻ വഴിയൊരുക്കും. വ്യക്തിയുടെ ഇലക്ട്രോണിക് സിഗ്‌നേച്ചറുമായി ബന്ധിപ്പിച്ചുകൊണ്ടാണ് ഉപയോക്താവിന്റെ ഐഡന്റിറ്റി ഉണ്ടാക്കുന്നത്. ദേശീയ ഡിജിറ്റൽ സർട്ടിഫിക്കറ്റും ഐഡന്റിറ്റിയിലുണ്ടാകും.
രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചുള്ള ഇലക്ട്രോണിക് ഇടപാടുകൾ അംഗീകരിക്കുന്നതിനും ഇടപാടുകളെ സൈബർ തട്ടിപ്പുകളിൽ നിന്ന് സംരക്ഷിക്കുന്നതിനുമാണ് ഡിജിറ്റൽ സർട്ടിഫിക്കറ്റ്. ഉപയോക്താവിന്റെ ഒപ്പ് നിരസിക്കുന്നത് പോലുള്ള പ്രശ്‌നങ്ങൾ ഒഴിവാക്കി ഒപ്പിട്ട വ്യക്തിയുടെ ഐഡന്റിറ്റി തെളിയിക്കുന്നതിനുള്ള പ്രായോഗികവും വിശ്വസനീയവുമായ സംവിധാനമാണ് ആപ്ലിക്കേഷൻ നൽകുന്നത്.രാജ്യത്തെ ഇലക്ട്രോണിക് ഇടപാടുകളിലുള്ള വിശ്വാസ്യത ഉയർത്താനും കഴിയും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല