സ്വന്തം ലേഖകൻ: ദേശീയ ദിനാഘോഷങ്ങള്‍ക്കായി ഖത്തര്‍ ഒരുങ്ങി. ദേശീയ ദിനമായ മറ്റന്നാള്‍ രാവിലെ 9.30 ന് പരേഡ് ആരംഭിക്കും. പ്രത്യേക ദേശീയദിനാഘോഷ നഗരിയായ ദര്‍ബുസ്സായി ജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. പ്രൌഡവും വര്‍ണാഭവുമായാണ് ആഘോഷ പരിപാടികള്‍ക്കാണ് ഖത്തര്‍ സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുന്നത്. ഡിസംബർ 18ന് നടക്കുന്ന സൈനിക വിഭാഗങ്ങളുടെ പരേഡും എയര്‍ഷോയുമാണ് ദേശീയ ദിനത്തിലെ പ്രധാന ചടങ്ങ്.ഇതിനായുള്ള തയ്യാറെടുപ്പുകളെല്ലാം പൂര്‍ത്തിയായതായി ഖത്തര്‍ ആഭ്യന്തര വിഭാഗം പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പരേഡ് കാണാനെത്തുന്നവര്‍ രാവിലെ നേരത്തെ കോര്‍ണീഷില്‍ എത്തിച്ചേരണം. രാവിലെ ആറ് മണിയോടെ കോര്‍ണിഷ് റോഡ് അടയ്ക്കും. ജനങ്ങള്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായി പതിനാറോളം വരുന്ന ഏരിയകള്‍ സജ്ജീകരിച്ചിട്ടുണ്ട്. മെട്രോ സ്റ്റേഷനുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് കോര്‍ണീഷ് സ്റ്റേഷനില്‍ ഇറങ്ങിയാല്‍ മതിയാകും. മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ആവശ്യമായ തയ്യാറെടുപ്പുകളോട് കൂടിയാവണ് ജനങ്ങള്‍ പരേഡ് കാണാനെത്തേണ്ടതെന്നും അധികൃതര്‍ ഉണര്‍ത്തി.
ദേശീയ ദിനാഘോഷങ്ങളില്‍ പങ്കെടുക്കുന്ന ജനങ്ങളുടെ യാത്രാ സൌകര്യാര്‍ത്ഥം ദോഹ മെട്രോയുടെ പ്രവര്‍ത്തന സമയം നീട്ടിയിട്ടുണ്ട്. നാളെ മുതല്‍ ഇരുപത്തിയൊന്ന് വരെ രാവിലെ ആറ് മുതല്‍ അര്‍ദ്ധ രാത്രി ഒരു മണി വരെ ദോഹ മെട്രോ പ്രവര്‍ത്തിക്കും. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി ഒരു മണി വരെയായിരിക്കും പ്രവര്‍ത്തന സമയം.
പ്രത്യേക ദേശീയദിനാഘോഷ നഗരിയായ ദര്‍ബുല്‍സായിയിലേക്ക് താല്‍ക്കാലിക മെട്രോ ലിങ്ക് ബസ് സര്‍വീസുകളും തുടങ്ങിയിട്ടുണ്ട്. ഗോള്‍ഡ് ലൈനിലെ ജൊആന്‍ സ്റ്റേഷനില്‍ നിന്നാണ് ഈ സര്‍വീസ് ലഭ്യമാകുക. രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയും ഉച്ച കഴിഞ്ഞ് 3.30 മുതല്‍ രാത്രി പത്ത് വരെയുമാണ് ഈ സര്‍വീസ് ഉണ്ടാവുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല