സ്വന്തം ലേഖകൻ: ഖത്തറില്‍ പ്രവാസികള്‍ക്ക് മൂന്നു തവണയില്‍ കൂടുതല്‍ തൊഴില്‍ മാറ്റം അനുവദിക്കരുതെന്ന് ശൂറ കൗണ്‍സില്‍. ഒരു പ്രവാസി ജീവനക്കാരന് എത്ര തവണ തൊഴില്‍ മാറ്റം അനുവദിക്കുമെന്ന കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും മൂന്നു തവണയില്‍ കൂടുതല്‍ മാറ്റം അനുവദിക്കരുതെന്നും മന്ത്രിസഭയ്ക്ക് നല്കിയ ശുപാര്‍ശയിലാണ് ശൂറ കൗണ്‍സില്‍ നിര്‍ദേശിച്ചിരിക്കുന്നത്.
പ്രവാസികളുടെ തൊഴില്‍ മാറ്റവും മുന്‍കൂര്‍ അറിയിക്കാതെ രാജ്യത്തിന് പുറത്തു പോകലും സംബന്ധിച്ച വ്യവസ്ഥകളിലാണ് പുതിയ ശുപാര്‍ശകള്‍. സര്‍വീസസ് ആന്‍ഡ് പബ്ലിക് യൂട്ടിലിറ്റി, ആഭ്യന്തര, വിദേശകാര്യ കമ്മിറ്റികളുടെ സംയുക്ത കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളില്‍ ചര്‍ച്ച നടത്തിയ ശേഷമാണ് ശുപാര്‍ശകളോടെ മന്ത്രിസഭയ്ക്ക് നല്കാന് സ്പീക്കര്‍ അഹമ്മദ് ബിന്‍ അബ്ദുല്ല ബിന്‍ സെയ്ദ് അല്‍ മഹ്മൂദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗം തീരുമാനിച്ചത്.
അനധികൃത തൊഴിലാളികളുടെ കാര്യത്തില്‍ നിയമ വ്യവസ്ഥകളില്‍ ഭേദഗതി വരുത്തിയും ഉചിതമായ സംവിധാനങ്ങള്‍ നടപ്പാക്കിയും നടപടി സ്വീകരിക്കണമെന്നും കൗണ്‍സില്‍ നിര്‍ദേശിച്ചിട്ടുണ്ട്. സ്പോണ്‍സര്‍ഷിപ്പ് മാറ്റം സംബന്ധിച്ച അപേക്ഷകളില്‍ തീരുമാനമെടുക്കാന്‍ ചേംബര്‍ ഓഫ് കൊമേഴ്സ്, ആഭ്യന്തര മന്ത്രാലയം എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഉള്‍പ്പെട്ട സ്ഥിര കമ്മിറ്റി തൊഴില്‍ മന്ത്രാലയത്തില്‍ രൂപീകരിക്കാനും ശുപാര്‍ശ ചെയ്തിട്ടുണ്ട്.
അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയാണ് പുതിയ തൊഴിൽ നിയമം അംഗീകരിച്ച് ഈയടുത്ത് ഉത്തരവിറക്കിയത്. നിയമപ്രകാരം എൻ.ഒ.സി ഇല്ലാതെതന്നെ തൊഴിലാളിക്ക് നിബന്ധനക്ക് വിധേയമായി തൊഴിൽ മാറാൻ കഴിയും. ഗാർഹിക ജോലിക്കാരടക്കം എല്ലാ തൊഴിലാളികൾക്കും 1000 റിയാൽ മിനിമം വേതനം നൽകണം. ന്യായമായ താമസ സൗകര്യവും ഭക്ഷണവും നൽകുന്നില്ലെങ്കിൽ തൊഴിലാളിയുടെ താമസ ചെലവിനായി 500 റിയാലും ഭക്ഷണ അലവൻസിനായി 300 റിയാലും ഇതിനു പുറമേ നൽകാനും നിയമം വ്യവസ്ഥ ചെയ്യുന്നു.
മിനിമം വേതനം കാലാനുസൃതമായി പുതുക്കുന്നതിനും അവലോകനം ചെയ്യുന്നതിനുമായി മിനിമം വേജ് കമ്മിറ്റി രൂപവത്കരിക്കുകയും ചെയ്യും. നിയമലംഘകർക്ക് 10,000 റിയാൽ പിഴയും ഒരു വർഷം വരെ തടവും ലഭിക്കും. നേരത്തെ നിയമലംഘകർക്ക് 6000 റിയാൽ പിഴയും ഒരു മാസം വരെ തടവുമായിരുന്നു ശിക്ഷ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല