സ്വന്തം ലേഖകൻ: ഖത്തറിന്റെ യാത്രാ, ടൂറിസം മേഖലകൾക്ക് കരുത്തേകാൻ പ്രഥമ ഖത്തർ ട്രാവൽ മാർട്ട് നവംബർ 16ന് തുടങ്ങും. പ്രവേശനം കോവിഡ് വാക്‌സിനേഷൻ പൂർത്തിയാക്കിയവർക്ക് മാത്രമായിരിക്കും. ജനങ്ങളെയും സ്ഥലങ്ങളെയും സംസ്‌കാരങ്ങളെയും കണ്ടെത്തുക എന്ന പ്രമേയത്തിൽ ദോഹ എക്‌സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിൽ നടക്കുന്ന മൂന്നു ദിവസത്തെ ട്രാവൽ മാർട്ടിൽ 75 പ്രാദേശിക, മേഖലാ, രാജ്യാന്തര കമ്പനികളാണ് പങ്കാളിത്തം സ്ഥിരീകരിച്ചിരിക്കുന്നത്.
ഖത്തർ ടൂറിസത്തിന്റെ പങ്കാളിത്തത്തിൽ നടക്കുന്ന ട്രാവൽ മാർട്ടിന് പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുല്ലസീസ് അൽതാനി രക്ഷാകർതൃത്വം വഹിക്കും. വിമാന കമ്പനികൾ, ഹോട്ടലുകൾ, ടൂർ ഓപ്പറേറ്റർമാർ, ആഡംബര കപ്പൽ കമ്പനികൾ, ടൂറിസം കമ്പനികൾ, യാത്രാ ഏജൻസികൾ തുടങ്ങി യാത്രാ, വ്യോമ, ആതിഥേയ, ടൂറിസം മേഖലകൾക്ക് മികച്ച വേദിയാണ് ട്രാവൽ മാർട്ടിലൂടെ ലഭിക്കുന്നത്.
പുതിയ ടൂറിസം ഉൽപന്നങ്ങളും സാങ്കേതിക വിദ്യകളും സേവനങ്ങളും പരിചയപ്പെടുത്താനുള്ള വേദി കൂടിയാണ് കമ്പനികൾക്ക് ലഭിക്കുക. ഖത്തർ എയർവേയ്‌സ്, ഡിസ്‌കവർ ഖത്തർ എന്നിവയുടെ സഹകരണത്തിലാണ് ഖത്തറിന്റെ ടൂറിസം മേഖലയിലെ ഏറ്റവും വലിയ ട്രാവൽ മാർട്ട് നടക്കുന്നത്. കഴിഞ്ഞ വർഷം നടത്താനിരുന്ന ട്രാവൽ മാർട്ടാണ് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഈ നവംബറിലേക്ക് മാറ്റിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല