
സ്വന്തം ലേഖകൻ: രാജ്യത്ത് ഒറ്റത്തവണ ഉപയോഗിച്ച് കളയുന്ന പ്ലാസ്റ്റിക് ബാഗുകൾക്കു നവംബർ 15 മുതൽ നിരോധനം. നഗരസഭ മന്ത്രാലയം വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സ്ഥാപനങ്ങൾ, കമ്പനികൾ, ഷോപ്പിങ് സെന്ററുകൾ എന്നിവിടങ്ങളിലെല്ലാം പാക്കേജിങ്, അവതരണം, വിതരണം, സാധനങ്ങൾ കൊണ്ടുപോകൽ, ഉൽപന്നങ്ങൾ കൊണ്ടു പോകൽ തുടങ്ങി എല്ലാത്തരം വ്യാപാര ചരക്കുകളിലും ഒറ്റത്തവണ ഉപയോഗിച്ചു കളയുന്ന പ്ലാസ്റ്റിക് ബാഗുകൾ ഉപയോഗിക്കാൻ പാടില്ല.
ഒറ്റത്തവണ ഉപയോഗിക്കുന്നതിനു പകരം അംഗീകൃത മാനദണ്ഡങ്ങൾ പ്രകാരം നിർമിച്ച പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ, നശിപ്പിക്കാവുന്നവ, കടലാസുകൾ കൊണ്ടു നിർമിച്ചതോ അല്ലെങ്കിൽ തുണികൊണ്ടുള്ള ബാഗുകൾ, വേഗത്തിൽ നശിപ്പിക്കാവുന്ന സാമഗ്രികൾ ഉപയോഗിച്ച് നിർമിച്ചവ എന്നിവ വേണം ഉപയോഗിക്കാൻ. പ്ലാസ്റ്റിക് ബാഗുകൾ അവയുടെ വിഭാഗം അനുസരിച്ച് നശിക്കുന്നതോ പുനരുപയോഗിക്കാൻ കഴിയുന്നതോ ആണെന്നു വ്യക്തമായി സൂചിപ്പിക്കുന്ന ചിഹ്‌നം അച്ചടിച്ചിരിക്കണമെന്നും വ്യവസ്ഥയിൽ പറയുന്നു.
അടുത്തിടെയാണ് പ്ലാസ്റ്റിക് ബാഗുകൾക്കു നിരോധനം ഏർപ്പെടുത്തി കൊണ്ടുള്ള നഗരസഭ മന്ത്രാലയത്തിന്റെ തീരുമാനത്തിന് മന്ത്രിസഭ അനുമതി നൽകിയത്. പരിസ്ഥിതി സംരക്ഷണവും ജൈവവൈവിധ്യം നിലനിർത്താനും ലക്ഷ്യമിട്ടുള്ള നടപടികളുടെ ഭാഗമാണിത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല