സ്വന്തം ലേഖകൻ: ഖത്തറില്‍ അമിത വേഗത്തിന് മാത്രമല്ല, വേഗത കുറച്ച് വാഹനമോടിച്ചാലും കുടുങ്ങും. ഹൈവേകള്‍ ഉള്‍പ്പെടെയുള്ള കൂടുതല്‍ ലെയിനുകളുള്ള റോഡുകളിലെ നിശ്ചിത ലെയിനുകളില്‍ പതുക്കെ വാഹമോടിക്കുന്നവരെയാണ് പിഴ ശിക്ഷ കാത്തിരിക്കുന്നത്. ഇങ്ങനെ ഫാസ്റ്റ് ലെയിനുകളില്‍ വേഗത കുറച്ച് വാഹനം ഓടിച്ചാല്‍ അത് ഗതാഗത തടസ്സം സൃഷ്ടിക്കുമെന്നതിനാലാണ് തീരുമാനമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അധികൃതര്‍ വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം. ഇങ്ങനെ നിയമം ലംഘിച്ച് വേഗത കുറച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്താന്‍ സിവിലിയന്‍, മിലിറ്ററി ട്രാഫിക് പട്രോള്‍ വാഹനങ്ങള്‍ ഏര്‍പ്പെടുത്തിയതായും അധികൃതര്‍ വ്യക്തമാക്കി. കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
കൂടുതല്‍ വരികളുള്ള റോഡുകളിലെ ഏറ്റവും ഇടത്തെ വരി ഫാസ്റ്റ് ലെയിനായാണ് നിര്‍ണയിച്ചിട്ടുള്ളതെന്ന് ട്രാഫിക് അവയെര്‍നെസ് വിഭാഗം അസിസ്റ്റന്റ് ഡയരക്ടര്‍ കേണല്‍ ജാബിര്‍ മുഹമ്മദ് റാശിദ് ഉദൈബ പറഞ്ഞു. നിശ്ചിത പരിധിയില്‍ കൂടുതല്‍ വേഗതയില്‍ പോകുന്ന വാഹനങ്ങള്‍ മാത്രമേ ഈ വരിയില്‍ പ്രവേശിക്കാന്‍ പാടുള്ളൂ. ഫാസ്റ്റ് ലെയിനിലൂടെ നിശ്ചത വേഗതയില്‍ കുറച്ച് വാഹനമോടിക്കുന്നത് ട്രാഫിക് നിയമങ്ങളുടെ ലംഘനമാവും. ഇവരില്‍ നിന്ന് 500 റിയാല്‍ പിഴ ഈടാക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഈ രീതിയില്‍ വാഹനം ഓടിക്കുന്നത് മറ്റുള്ളവര്‍ക്ക് തടസ്സമാവും. ആംബുലന്‍സ്, പോലിസ് തുടങ്ങിയ വാഹനങ്ങളാണ് പ്രധാനമായും ഈ ലെയിന്‍ ഉപയോഗിക്കുന്നത്. അതിനാല്‍ നല്ല വേഗതയില്‍ മാത്രമേ ഈ ലെയിനിലൂടെ വാഹനം ഓടിക്കാവൂ. ഇതിലേ നിശ്ചിത വേഗതയില്‍ കുറഞ്ഞ് വാഹനം ഓടിച്ചാല്‍ പിറകെ വരുന്ന വാഹനങ്ങള്‍ക്ക് അത് പ്രയാസം സൃഷ്ടിക്കും. ഗതാഗത സ്തംഭനത്തിനും അത് കാരണമാവും. ഇത്തരം മോശം സ്വഭാവം വ്യാപകമാണന്നും ഇതുമായി ബന്ധപ്പെട്ട് ഡ്രൈവര്‍മാര്‍ തമ്മില്‍ തര്‍ക്കങ്ങള്‍ പതിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല